വയനാട് കലക്ടർ രേണുരാജ് തന്റെ ഓഫിസിലെ ആനക്കൊമ്പുകളുടെ മുന്നിൽ
കൽപറ്റ: വയനാട് ജില്ല കലക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായുള്ള ആനക്കൊമ്പിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹ്മാനാണ് ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉൾപ്പെടെ ഉന്നത വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. വിഷയം പരിശോധിച്ച് നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി അബ്ദുറഹ്മാൻ പറഞ്ഞു. നിലവിലെ നിയമപ്രകാരം ആനക്കൊമ്പുകൾ സൂക്ഷിക്കുന്നത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. യഥാർഥ ആനക്കൊമ്പുകളാണെങ്കിൽ അവിടേക്കു മാറ്റാതെ, ജില്ല കലക്ടറുടെ ഓഫിസിൽ പ്രദർശനത്തിന് വെക്കുന്നതിനെതിരെയാണ് പരാതി. വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടറുടെ ചേംബറിൽ വർഷങ്ങളായി ഈ ആനക്കൊമ്പുകളുണ്ട്. പലപ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഇത് യഥാർഥത്തിലുള്ള ആനക്കൊമ്പാണോ എന്ന ചോദ്യവും ഉയർന്നിരുന്നു. ഇവയുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുത്ത് ജില്ല കലക്ടർ രേണുരാജ് ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.