പിഴവിവരം എത്തിയത് ഉടമയുടെ മൊബൈൽ ഫോണിൽ കൽപറ്റ: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ വാഹനം കണ്ടെത്തി മോഷ്ടാവിനെ പിടികൂടാൻ കാരണമായത് ആർ.ടി.ഒ അധികൃതരുടെ വാഹന പരിശോധനയും നിയമലംഘനത്തിന് പിഴയീടാക്കിയതും. പരിവാഹൻ ഡേറ്റ ബേസിൽ വാഹനമുടമ നിലവിലെ മൊബൈൽ നമ്പർ അപ് ലോഡ് ചെയ്തതിനാലാണ് മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും തന്ത്രപരമായ നീക്കത്തിനൊടുവിൽ മോഷ്ടാവിനെ പിടികൂടാനായത്. ഫെബ്രുവരി 24ന് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശപ്രകാരം എം.വി.ഐ സുധിൻ ഗോപി, എ.എം.വി.ഐമാരായ ഗോപീകൃഷ്ണൻ, ടി.എ. സുമേഷ് എന്നിവർ ലക്കിടിയിൽ വാഹന പരിശോധന നടത്തിയിരുന്നു. ഈ സമയം അതുവഴി വന്ന KL-11AT 5290 സുസുക്കി അക്സസ് ഇരുചക്രവാഹന ഉദ്യോഗസ്ഥർ പരിശോധിക്കുകയും ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപ ചുമത്തി. പരിവാഹൻ ഡേറ്റ ബേസിൽ വാഹനമുടമ മൊബൈൽ നമ്പർ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ആർ.ടി.ഒ പരിശോധന റിപ്പോർട്ട് വാഹന ഉടമയ്ക്കും വാഹനമോടിച്ചയാൾക്കും മെസേജായി ലഭിക്കും. വാഹന ഉടമയ്ക്ക് മൊബൈലിൽ മെസേജ് ലഭിച്ചപ്പോൾ തന്‍റെ മോഷണംപോയ വാഹനത്തിന് വയനാട്ടിലെ ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് പിഴ ചുമത്തിയതായി മനസ്സിലാവുകയും ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ, എ.എം.വി.ഐ ഗോപീകൃഷ്ണനെ ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു. വാഹനമോടിച്ചയാളെ എ.എം.വി.ഐ നിരന്തരം ബന്ധപ്പെടുകയും പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിഴയടക്കാനെത്തിയ പ്രതിയെയും വാഹനത്തെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി നർകോട്ടിക് കേസുകളിൽ പ്രതിയും ജയിൽ ശിക്ഷ കഴിഞ്ഞ് വീണ്ടും മയക്കുമരുന്ന് കാരിയറായും കച്ചവടക്കാരനുമായി തുടർന്ന് വരുകയായിരുന്ന അടിവാരം സ്വദേശി ഷാജി വർഗീസാണ് (43) പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. നിലവിൽ മറ്റൊരാളിൽ നിന്ന് വാഹനം വാങ്ങുന്നയാൾ ആർ.സി ഉടമയുടെ പേര് മാറ്റുന്നതോടൊപ്പം തങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ ഡേറ്റ ബേസിൽ അപ് ലോഡ് ചെയ്യുന്നത് അപൂർവമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതിനാൽ, മറ്റൊരാളിൽ നിന്ന് വാഹനം വാങ്ങിയവർ ഉൾപ്പെടെ എല്ലാ വാഹന ഉടമകളും നിലവിലെ മൊബൈൽ നമ്പർ പരിവാഹൻ ഡേറ്റ ബേസിൽ അപ് ലോഡ് ചെയ്യണമെന്ന് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കി അറിയിച്ചു. box നിങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ് സൈറ്റിൽ ലിങ്ക് ചെയ്തുവോ? കൽപറ്റ: മോട്ടോർ വാഹന സർവിസുകൾ എല്ലാം പരിവാഹൻ വെബ്സൈറ്റ് മുഖാന്തരമുള്ള സർവിസിലേക്ക് മാറിയതിനാൽ വാഹനക്കൈമാറ്റം, വിലാസം മാറ്റൽ, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവക്കെല്ലാം മൊബൈൽ നമ്പർ ആവശ്യമാണ്. മൊബൈൽ നമ്പറിൽ വരുന്ന ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) വെബ്സൈറ്റിൽ രേഖപ്പെടുത്തിയാൽ മാത്രമെ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ഈ വാർത്തയോടൊപ്പം നൽകിയ ക്യു.ആർ കോഡ് ഉപയോഗിച്ച് മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യാൻ കഴിയുമെന്ന് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കി അറിയിച്ചു. നിരവധി സൗകര്യങ്ങൾ: * ഉടമ അറിയാതെ കൃത്രിമ രേഖകൾ ഉപയോഗിച്ച് ഉടമസ്ഥതാവകാശം മാറ്റാൻ ആരെങ്കിലും ശ്രമിച്ചാൽ, ഉടമക്ക് മൊബൈൽ മെസേജ് വഴി അറിയിപ്പ് ലഭിക്കും. * വാഹനം പരിവാഹൻ സൈറ്റിൽ ഉടമസ്ഥാവകാശം മാറ്റാതെ വിൽക്കുകയും വാങ്ങിയ വ്യക്തി ഉടമസ്ഥാവകാശം മാറ്റാതെ ഏതെങ്കിലും മോട്ടോർ വാഹന നിയമലംഘനം നടത്തുകയുമാണെങ്കിലും ഉടമയ്ക്ക് നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. * റോഡുകളിൽ പലതരത്തിലുള്ള കാമറകൾ മോട്ടോർ വാഹന വകുപ്പും പൊലീസും സ്ഥാപിച്ചിട്ടുള്ളതിനാൽ മോഷ്ടിക്കപ്പെട്ട വാഹനം ഇത്തരത്തിലുള്ള കാമറക്ക് മുന്നിലൂടെ ഓവർ സ്പീഡിലോ മറ്റു കുറ്റകരമായ അവസ്ഥയിലോ സഞ്ചരിച്ചാൽ ഉടമക്ക് മെസേജ് ലഭിക്കും. SUNWDL6 (പരിവാഹൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ അപ്ലോഡ് ചെയ്യാനുള്ള ക്യു.ആർ. കോഡ്) must must കിടപ്പിലായ കുട്ടികളുടെ രക്ഷാകർതൃ സംഗമം കൽപറ്റ: ജില്ലയിൽ ജന്മനാലോ മറ്റ് അസുഖങ്ങൾ കാരണമോ രോഗബാധിതരായി പരിപൂർണമായി കിടപ്പിലായ കുട്ടികളുടെയും സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയവയാൽ പരസഹായം കൂടാതെ അടിസ്ഥാനാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത കുട്ടികളുടെയും രക്ഷിതാക്കളുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ ആദ്യവാരം കൽപറ്റയിലാണ് സംഗമം. ഈ കുട്ടികളുടെ സംരക്ഷണം വലിയ ഉത്തരവാദിത്തമായതിനാൽ ജോലിക്കുപോലും പോവാൻ കഴിയാതെ പ്രയാസപ്പെടുന്ന രക്ഷിതാക്കൾക്ക് സർക്കാറിൽനിന്ന് ധനസഹായമടക്കം നേടിയെടുക്കാനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുക, പരസ്പരം കൈത്താങ്ങാവുക, അനുഭവങ്ങൾ പങ്കുവെക്കുക തുടങ്ങിയവയാണ് സംഗമത്തിന്‍റെ ലക്ഷ്യം. രക്ഷിതാക്കൾ 9995934717 നമ്പറിൽ വിളിക്കുകയോ വാട്സ്ആപ് സന്ദേശമയക്കുകയോ ചെയ്യണമെന്ന് സംഘാടകരായ റഹ്മാൻ ഇളങ്ങോളി, സുരേഷ് ദത്ത് മടക്കിമല എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.