പാർട്ടി-മുന്നണി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കി

ഗൂഡല്ലൂർ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ ദേവർഷോല ഡി.എം.കെ ബ്രാഞ്ച് സെക്രട്ടറി മാധവിനെ പാർട്ടിയിൽനിന്ന് താൽക്കാലികമായി പുറത്താക്കി. പാർട്ടി നിർദേശിച്ച പ്രസിഡൻറ് സ്ഥാനാർഥിക്കെതിരെ ബദലായി മറ്റൊരു സ്ഥാനാർഥിയെ രംഗത്തിറക്കാൻ പ്രവർത്തിക്കുകയും വോട്ടെടുപ്പിൽ മാധവും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചതുമാണ് കാരണം. അടിസ്ഥാന അംഗത്വമടക്കം താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. വിമത നീക്കംമൂലം കോൺഗ്രസിന്റെ അംഗം യൂനുസ് ബാബുവാണ് ദേവർഷോലയിൽ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ഓവാലി പഞ്ചായത്തിലും വിമതനീക്കത്തിലൂടെ ഡി.എം.കെയുടെ ജ്ഞാനസാഗർ എന്ന ചിന്നവർ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവിടെ വിടുതലൈ സിരുത്തൈകൾ കക്ഷിയുടെ ജില്ല സെക്രട്ടറിയും മെംബറുമായ കെ. സഹദേവനെ പിന്തുണക്കാനാണ് പാർട്ടി നിർദേശം. അവസാന നിമിഷം ചിന്നവരും വിമത നീക്കത്തിലൂടെ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരം പിന്നീട് രാജി സമർപ്പിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം പാർട്ടിവിരുദ്ധ നടപടിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ഗൂഡല്ലൂർ നഗരസഭ ചെയർപേഴ്സൻ പരിമളക്കെതിരെയും നടപടി ഉണ്ടാവുമെന്നാണ് സൂചന. ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചത് വെന്നിലെയാണ്. ഡി.എം.കെ കൗൺസിലറായ പരിമളയും മത്സരിക്കുകയും ഇവർ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഇതുവരെ രാജിവെക്കാൻ പരിമള തയാറായിട്ടില്ല. വൈസ് ചെയർമാനായി മുന്നണി തെരഞ്ഞെടുത്ത കോൺഗ്രസിന്റെ ശിവരാജിനെതിരെയും വിമതനീക്കം നടന്നിരുന്നു. എന്നാൽ, അദ്ദേഹം ഭൂരിപക്ഷത്തോടെ വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.