കാലവര്‍ഷം; ജില്ലയില്‍ വെള്ളിയാഴ്ച വരെ ഓറഞ്ച് ജാഗ്രത

-എട്ടു വീടുകൾ പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു -ഇതുവരെയായി നശിച്ചത് 295.71 ഹെക്ടർ കൃഷി -13 ദുരിതാശ്വാസ ക്യാമ്പുകളിലായി 558 പേർ p3 lead കൽപറ്റ: ജില്ലയിൽ ബുധനാഴ്ച ചുവപ്പ് ജാഗ്രതാ പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ മഴ ഒഴിഞ്ഞുനിന്നു. വൈകിട്ടോടെ പലയിടത്തും ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പകൽ മഴക്ക് കുറവുണ്ടായെങ്കിലും പലയിടത്തും കാലവർഷക്കെടുതി തുടരുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ചുവപ്പ് ജാഗ്രത ഓറഞ്ച് ജാഗ്രതയാക്കിയത്. ഇതിന് പുറമെ വ്യാഴം, വെള്ളി ദിവസങ്ങളിലും ഓറഞ്ച് ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ചുവപ്പ് ജാഗ്രത നൽകിയിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ഓറഞ്ച് ജാഗ്രതയാക്കുകയായിരുന്നു. പകൽ സമയങ്ങളിൽ മഴ മാറിനിൽക്കുന്നുണ്ടെങ്കിലും രാത്രിയിൽ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. വെള്ളിയാഴ്ച രാത്രിയോടെ മഴക്ക് കുറവുണ്ടാകുമെന്നാണ് വിവരം. ശനി, ഞായർ ദിവസങ്ങളിൽ നിലവിൽ പച്ച ജാഗ്രതയാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെയായി എട്ടു വീടുകള്‍ പൂര്‍ണമായും 224 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വീടുകള്‍ക്ക് ആകെ 2.44 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 295.71 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 4216 പേര്‍ക്കായി 35,84,05,000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40,11,500 രൂപയുടെ നഷ്ടമാണുണ്ടായത്. ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 148 കുടുംബങ്ങളിലെ 558 പേരെയാണ് ചൊവ്വാഴ്ച രാത്രി വരെയായി മാറ്റിപ്പാര്‍പ്പിച്ചത്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ആറു വീതവും മാനന്തവാടിയില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കാനും ക്വാറി പ്രവര്‍ത്തിക്കാനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം- മന്ത്രി എ.കെ. ശശീന്ദ്രന്‍ കൽപറ്റ: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റിൽ ചേര്‍ന്ന കാലവര്‍ഷ ദുതിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കോളനികള്‍, തോട്ടം ലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം. ആരോഗ്യപരിരക്ഷ, ഭക്ഷ്യ ലഭ്യത, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കണം. ചുവപ്പ് ജാഗ്രത പിന്‍വലിച്ചത് ആശ്വാസകരമെങ്കിലും മുൻകരുതൽ തുടരണം. ദുരന്ത സാധ്യത മുന്നറിയിപ്പുള്ള മേഖലകളില്‍നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ വൈകിപ്പിക്കരുത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ കൂട്ടായുള്ള പ്രവര്‍ത്തനവും ഏകോപനവും അനിവാര്യമാണ്. ജില്ലതല മേധാവികള്‍ ആവശ്യാനുസരണം താഴെത്തട്ടിലേക്ക് നിർദേശങ്ങള്‍ നല്‍കണം. ജില്ലയില്‍ നിയന്ത്രണാതീതമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതികൂല സാഹചര്യങ്ങള്‍ നേരിടാൻ എല്ലാതരത്തിലുമുള്ള സജ്ജീകരണങ്ങളും ഒരുക്കണം. റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന പക്ഷം ഇവ കഴിയുന്നതും വേഗം നീക്കണം. പാതയോരത്തും വീടുകള്‍ക്കും അപകടകരകമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കൻ പന്നിപ്പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലവിലെ സ്ഥിതിഗതികളും മന്ത്രി വിലയിരുത്തി. ജില്ലാ കലക്ടര്‍ എ. ഗീത, ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍.ഐ. ഷാജു, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. അബൂബക്കര്‍, കെ. അജീഷ്, കെ. ദേവകി, ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എൻ.ഡി.ആർ.എഫിന്‍റെ 21 അംഗ സംഘം സജ്ജം ജില്ലതലത്തിലും താലൂക്ക് തലത്തിലും ഇന്‍സിഡന്റ് റസ്പോണ്‍സ് ടീം (ഐ.ആര്‍.എസ്) സജ്ജമാക്കിയിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാൻ തദ്ദേശസ്വയംഭരണ തലത്തില്‍ ദുരന്ത പ്രതികരണ സേന രൂപവത്കരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്.) യുടെ 21 അംഗങ്ങള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പത്തു പേരടങ്ങുന്ന സംഘത്തെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ അഗ്നിരക്ഷാ സേന യൂനിറ്റുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്താൻ താലൂക്ക്തലത്തില്‍ ചുമതല ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസും തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. WEDWDL13 ജില്ലയിലെ കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗം ................... ...................... കപ്പ കിട്ടാക്കനി! വില 50 രൂപക്ക് മുകളിൽ പനമരം: ജില്ലയിൽ കപ്പ കൃഷി കുറഞ്ഞതോടെ കപ്പ കിട്ടാക്കനിയായി മാറി. കടകളിലെല്ലാമുള്ള കപ്പ വേഗം തീർന്നുപോകുന്ന അവസ്ഥയാണ്. മുമ്പ് ഒരു കിലോ കപ്പക്ക് 20 രൂപയും 25 രൂപയുമൊക്കെയായിരുന്നെങ്കിൽ ഇപ്പോൾ 50 രൂപക്ക് മുകളിൽ നൽകിയാലാണ് കപ്പ കിട്ടുക. അന്തർ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കപ്പക്കാണ് കിലോക്ക് 50 രൂപയിലധികം ഈടാക്കുന്നത്. ഒരു കിലോ അരി വരെ 40 രൂപക്ക് കിട്ടുമ്പോഴാണ് കപ്പ 50 രൂപയിലധികം നൽകി വാങ്ങേണ്ടിവരുന്നത്. ജില്ലയിൽ മുൻ വർഷം കപ്പകൃഷി കുറഞ്ഞതോടെ ഇത്തവണ വിളവെടുപ്പ് കാര്യമായുണ്ടായില്ല. അന്തർ സംസ്ഥാനങ്ങളിൽനിന്ന് കപ്പ വരുന്നുണ്ടെങ്കിലും വില കൂടുതലാണ്. സാധാരണ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വയലിൽ വെള്ളം കയറുന്ന സമയത്ത് കപ്പ വേഗത്തിൽ വിളവെടുത്ത് വിൽക്കുമായിരുന്നു. ഈ സമയങ്ങളിൽ പത്തും പതിനഞ്ചും നൽകിയാൽ ഒരു കിലോ കപ്പയും കിട്ടുമായിരുന്നു. എന്നാൽ, ഇത് കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കിയിരുന്നത്. അപ്രതീക്ഷിതമായ കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചതോടെ പലരും കപ്പ കൃഷിയിൽനിന്ന് പിൻമാറി. ജില്ലയിലേക്ക് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽനിന്നാണ് പ്രധാനമായും കപ്പ വരുന്നത്. WEDWDL12 പനമരം ടൗണിലെ കപ്പ വിൽപന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.