അപൂർവയിനം ആട്ടിൻകുട്ടി

മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിൽ, വാനര മുഖം: അപൂർവ കാഴ്ചയായി ആട്ടിൻകുട്ടി

വർക്കല (തിരുവനന്തപുരം): മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിലും പഗ്ഗ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയുടെയും വാനരന്‍റെയും മുഖസാദൃശ്യവുമുള്ള ആട്ടിൻകുട്ടി അത്ഭുത കാഴ്ചയാവുന്നു. വർക്കല നഗരസഭയിലെ മുണ്ടയിൽ കല്ലാഴി വീട്ടിൽ ആശാ വർക്കറായ ബേബി സുമത്തിന്‍റെ വീട്ടിലാണ് അപൂർവ ആട്ടിൻകുട്ടി പിറന്നത്.

ഞായറാഴ്ച രാത്രി 11ഓടെയാണ് പൂർണ ഗർഭിണിയായ ആട്‌ അപൂർവയിനം ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. തള്ളയാടിന്‍റെ മൂന്നാമത്തെ പ്രസവമാണ്. ആദ്യപ്രസവത്തിൽ ആണാടും രണ്ടാമത്തെ പ്രസവത്തിൽ പെണ്ണാടുമാണ് പിറന്നത്. ഇപ്പോൾ പിറന്നുവീണ പെണ്ണാടിന് നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകൾ രൂപപ്പെട്ടിട്ടുള്ളത്. മൂക്കിന്‍റെ പാലമില്ല. ചെറിയൊരു സുഷിരം മാത്രമാണുള്ളത്. ശ്വസനം ഈ സുഷിരത്തിലൂടെയാണ്.

മേൽച്ചുണ്ട് അപൂർണ്ണവുമാണ്‌. ഉടലും ശരീര ഭാഗങ്ങളുമെല്ലാം ആടിേന്‍റത് തന്നെ. നാവ് ഒരു വശത്തേക്ക് മാത്രം സദാസമയവും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. നാവും പല്ലുകളും മനുഷ്യേന്‍റതിന് സാദൃശ്യവുമുള്ളവയുമാണ്. തന്മൂലം തള്ളയാട് മുലയൂട്ടുവാൻ കൂട്ടാക്കുന്നില്ല.

ഇപ്പോൾ കുപ്പിയിൽ നിപ്പിൾ ഘടിപ്പിച്ചാണ് വീട്ടുകാർ ആട്ടിൻകുട്ടിക്ക് പാൽ നൽകിവരുന്നത്. മനുഷ്യ കുഞ്ഞിന്‍റെ കരച്ചിൽ പോലെയാണ്‌ ആട്ടികുട്ടിയുടെ ശബ്ദം. ജംനാപ്യാരി ഇനത്തിൽപ്പെട്ട ആണാടിന്‍റെ ബീജസങ്കലനത്തിലൂടെ തള്ളയാട്‌ ജന്മം നൽകിയ ഈ അപൂർവ ആട്ടിൻകുഞ്ഞിനെ കാണാൻ ദൂരെ സ്ഥലങ്ങളിൽനിന്ന് പോലും ആളുകൾ എത്തുന്നുണ്ട്.

അപൂർവങ്ങളിൽ അപൂർവമായാണ് ഇത്തരത്തിൽ ആട്ടിൻ കുട്ടികൾ പിറക്കുന്നതെന്നും വർക്കലയിൽ ഇത് ആദ്യത്തെ സംഭവമാണെന്നും വിദഗ്ധ പരിചരണവും ചികിത്സയും നൽകി വരുന്നുണ്ടെന്നും വർക്കല വെറ്ററിനറി ഡോക്ടർ എസ്. ബൈജു പറഞ്ഞു. ചില അസ്വസ്‌ഥതകൾ ആട്ടിൻകുട്ടി കാണിക്കുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി വിഭാഗത്തിന്‍റെ വിലയിരുത്തൽ. 

Tags:    
News Summary - The cry of a human baby, the face of an ape: the lamb as a rare sight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.