ശ്രീകാന്ത്
ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ അൽഹാജ ഹോട്ടലിന് സമീപം ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ. വെമ്പായം ചീരണിക്കര വെട്ടുതോട്ടിൽ വീട്ടിൽ ശ്രീകാന്താണ് (35) പിടിയിലായത്. 21ന് വൈകീട്ട് 3.30നായിരുന്നു അപകടം. ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറി സ്കൂളിന്റെ വാഹനത്തിലാണ് ശ്രീകാന്ത് ഓടിച്ച ടാങ്കർ ലോറി ഇടിച്ചത്.
അപകടത്തിൽ സ്കൂൾ വാൻ ഓടിച്ചിരുന്ന മുദാക്കൽ അയിലം കാട്ടുചന്ത അഷ്ടമിയിൽ ദീപു (48) മരിച്ചു. വാനിലുണ്ടായിരുന്ന ആയ അശ്വതിക്ക് പരിക്കേറ്റു. ബ്ലാക്ക് ഓയിൽ എന്ന ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറിയാണ് ശ്രീകാന്ത് ഓടിച്ചുവന്നത്. വാഹനം അപകടത്തിൽപെട്ടാൽ രാസവസ്തു പടർന്ന് വൻ ദുരന്തമുണ്ടാകാനിടയുണ്ട്. ഇത് അറിയാവുന്ന പ്രതി മദ്യലഹരിയിൽ അമിതവേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയത്. ഇയാൾക്കെതിരെ പൊലീസ് നരഹത്യക്ക് കേസെടുത്തിരുന്നു. ആറ്റിങ്ങൽ സ്റ്റേഷൻ എസ്.എച്ച്.ഒ അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാൻ എസ്.എസ്, സിതാര മോഹൻ, അരുൺ സുന്ദർ, പൊലീസുകാരായ സജിത്ത്, ഷാജി, മഹേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.