പേരൂര്‍ക്കട: ജോലിക്കുനിന്ന വീട്ടില്‍നിന്ന് സ്വർണം മോഷ്ടിച്ചശേഷം അലമുറയിട്ട വയോധിക വനിത പൊലീസ് നടത്തിയ ദേഹപരിശോധനയില്‍ കുടുങ്ങി. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിനി രത്‌നമ്മ (68 -ജയ) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. കവടിയാര്‍ മുട്ടട ലക്ഷ്മി നഗര്‍ ഹൗസ് നമ്പര്‍ -247 കണ്ണാടിശ്ശേരില്‍ ആനി ജോർജിന്റെ മകള്‍ ജെസി ഫിലിപ്പിന്റെ വീട്ടിലായിരുന്നു മോഷണം.
രത്നമ്മ കുറച്ചുനാളായി ഇവിടെ ജോലിക്കു നില്‍ക്കുകയാണ്. സംഭവദിവസം വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്ന തക്കത്തിന് അലമാരയില്‍ സൂക്ഷിച്ച ആറുപവന്‍ വരുന്ന സ്വർണം കവർന്നു. മോഷണം നടത്തിയശേഷം ഇവര്‍ ആഭരണം ശരീരത്തില്‍ ഒളിപ്പിച്ചു. കള്ളന്മാര്‍ അലമാര തുറന്ന് സ്വര്‍ണം മോഷ്ടിച്ചെന്ന് പറഞ്ഞ് അലമുറയിട്ടു. പേരൂര്‍ക്കട പൊലീസെത്തി പരിശോധന നടത്തി. രത്‌നമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വനിത പൊലീസുകാരെ വരുത്തി ദേഹപരിശോധന നടത്തി. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണമാലയും രണ്ടുവളയും ഉള്‍പ്പെടെ ആറുപവന്‍ കണ്ടെത്തി. മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ആഭരണങ്ങളുമായി കടക്കാനായിരുന്നു ഉദ്ദേശമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.