വിക്രമനെ വൃദ്ധസദനത്തിലേക്ക് കൊണ്ടു പോകുന്നു
നാഗർകോവിൽ: കുടുംബ പ്രശ്നങ്ങൾ കാരണം തിങ്കൾചന്ത ബസ് സ്റ്റാൻസിനും സമീപപ്രദേശത്തുമായി അലഞ്ഞ് തിരിഞ്ഞ് ഭിക്ഷ എടുത്ത് ജീവിക്കുകയായിരുന്ന റിട്ട. ഹെഡ് കോൺസ്റ്റബിളിനെ ജില്ലാ പൊലീസ് നേതൃത്വം ഇടപെട്ട് മോചിപ്പിച്ച് വ്യദ്ധ സദനത്തിൽ ഏൽപ്പിച്ചു. കരുങ്കൽ തെരുവുക്കടക്ക് സമീപം പൂട്ടേറ്റി സ്വദേശി വിക്രമൻ (60) ആണ് ഈ ദുർഗതി ഉണ്ടായത്. ഭാര്യ കാട്ടാക്കട സ്വദേശിയാണെന്നാണ് വിവരം. രണ്ട് ആൺമക്കൾ ഉണ്ട്.
വിക്രമൻ സർവീസിൽ ഇരിക്കുമ്പോൾ തന്നെ അസുഖം കാരണം വി.ആർ.എസ്.എടുത്തതായി പറയുന്നു. മക്കൾ എ.ടി.എം ഉപയോഗിച്ച് വിക്രമന്റെ പെൻഷൻ തുക കൈക്കലാക്കിയതോടെ ബാങ്കിൽ പരാതി നൽകി വിക്രമൻ എ.ടി.എം നിറുത്തലാക്കി.
ഇതോടെ മക്കൾ തന്റെ പെൻഷൻ ബുക്കും മറ്റ് രേഖകളും നശിപ്പിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷമായി പെൻഷൻ മുടങ്ങിയതായാണ് വിവരം. ഇതോടെയാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇരണിയൽ സബ് ഇൻസ്പെക്ടർ സുന്ദർമൂർത്തി വിക്രമനെ പിടികൂടി വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം മുടിയൊക്കെ വെട്ടി വൃത്തിയാക്കിയ ശേഷം പുതുവസ്ത്രങ്ങൾ നൽകി എസ്.പി. ഹരികരൺ പ്രസാദിന്റെ നിർദേശാനുസരണം പുളിയൻ കുടിയിലെ വൃദ്ധ സദനത്തിൽ ചേർത്തു.
തടസപ്പെട്ട പെൻഷൻ മറ്റ് ആനുകൂലങ്ങൾ തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.