കാട്ടാക്കട: കുറ്റിച്ചല്‍ എരുമക്കുഴിയില്‍ കരടിയുടെ വിഹാരം. നെട്ടുകാല്‍ത്തേരി പ്രദേശത്ത് കാട്ടുപോത്തുകളുടെ കൂട്ടവും. ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗ വിഹാരം തുടങ്ങിയതോടെ നാട്ടുകാർ ഭീതിയില്‍. വനപാലകർ വേണ്ടതായ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിൽ പ്രദേശത്താണ് കാട്ടുപോത്തുകൾ ഇറങ്ങിയത്. തുറന്ന ജയിലിന്റെ റബർത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപോത്തുകളെത്തിയതെന്ന് നാട്ടുകാർ പറയുന്നു.
കുറ്റിച്ചല്‍ എരുമക്കുഴിയില്‍ ശനിയാഴ്ച വൈകീട്ടാണ് കരടിയെ കണ്ടത്. എരുമക്കുഴി സ്വദേശിയായ സോമനാണ് കരടിയെ കണ്ട വിവരം പുറത്തറിയിച്ചത്. തുടര്‍ന്ന് മറ്റ് ചിലരും കണ്ടതിനെ തുടര്‍ന്ന് വിവരം അധികൃതരെ അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പും എരുമക്കുഴിക്ക് സമീപം വലിയവിളയില്‍ വീട്ടമ്മ കരടിയെ കണ്ടിരുന്നു. വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരും വനപാലകരും തിരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. നെയ്യാർ- അഗസ്ത്യ വനാതിർത്തിയോട് ചേർന്ന പ്രദേശമാണ് നെട്ടുകാൽത്തേരിയും എരുമക്കുഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.