കാട്ടാക്കട: കണ്ടംചെയ്ത വാഹനങ്ങള്‍ സംഭരിക്കുന്ന ഗോഡൗണില്‍ തീപിടിത്തം. കാട്ടാക്കട കിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരം കാട്ടാക്കട ഫയര്‍ഫോഴ്സ് അധികൃതരെ അറിയിച്ചു, മുന്ന് യൂനിറ്റ് എത്തി തീകെടുത്തിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
ഗതാഗതയോഗ്യമല്ലാത്തതിനെ തുടര്‍ന്ന് പൊളിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്‍കിയ വാഹനങ്ങളാണ് ഇവിടെ സംഭരിച്ചിരുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാന്‍ തക്കവീതിയുള്ള റോഡിലാണ് ഗോഗൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകാരണം തീപിടിത്തം ഉണ്ടായപ്പോള്‍ അഗ്നിശമനസേനയുടെ വാഹനങ്ങള്‍ സ്ഥലത്ത് എത്തിച്ചേരുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ടായി.
പകല്‍ സമയമായിരുന്നതിനാലും അഗ്നിശമന കേന്ദ്രത്തിനു സമീപത്തായിരുന്നതിനാലും അപകടം നടന്നയുടന്‍ തന്നെ സ്ഥലത്ത് എത്തിച്ചേരാനായത് കാരണം വലിയ അപകടമാണ് ഒഴിവായത്.
പൊളിക്കേണ്ട വാഹനങ്ങള്‍ കിള്ളി പ്രദേശത്തെ റോഡുവക്കുകളില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും വാഹനം പൊളിക്കല്‍ സംഘത്തിന്‍റെ പിടിപാടില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിരത്തിലോടാന്‍ കഴിയാത്ത വാഹനങ്ങളുടെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപിടുത്തമുണ്ടായ കേന്ദ്രത്തിനു സമീപം നിരവധി വീടുകളും ആരാധനാലയങ്ങളുമുണ്ട്. രാത്രിയില്‍ തീപിടുത്തമുണ്ടായിരുന്നെങ്കില്‍ കിള്ളിപ്രദേശം വലിയ അത്യാഹിതത്തിനു സാക്ഷ്യം വഹിച്ചേനെയെന്ന് നാട്ടുകാര്‍ പറയുന്നു. തീപിടുത്തമുണ്ടായ കേന്ദ്രത്തില്‍ ടയര്‍, ടാങ്കുകള്‍, വയറുകള്‍, ഇലക്ട്രിക്-ഇലക്ട്രോണിക്സ് സാമഗ്രികള്‍ ഉള്‍പ്പെടെ സംഭരിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.