ബ്ലോക്ക് വാർഡ് വിഭജനം; ജില്ലയിൽ 14 വാര്‍ഡുകള്‍ കൂടും; പരാതികളും ആക്ഷേപങ്ങളും ജൂണ്‍ ഏഴ് വരെ സ്വീകരിക്കും
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുന്ന വാർഡ് പുനർവിഭജനത്തിൽ ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ 14 വാര്‍ഡുകൾ അധികമായി വരും. ഇവയുൾപ്പെട്ട കരടുപട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി നിലവില്‍ 155 വാര്‍ഡുകളാണുള്ളത്.
പുനര്‍വിഭജനം വരുന്നതോടെ ഇത് 169 ആയി ഉയരും. ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒന്നും രണ്ടും വാര്‍ഡുകള്‍ വീതമാണ് അധികമായി വരുക. പെരുങ്കടവിള, നെടുമങ്ങാട്, നേമം ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ട് വാര്‍ഡുകള്‍ വീതം അധികമായി വരും. അതിയന്നൂര്‍, കിളിമാനൂര്‍, ചിറയിന്‍കീഴ്, പാറശ്ശാല, പോത്തന്‍കോട്, വര്‍ക്കല, വാമനപുരം, വെള്ളനാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവിലുള്ളതില്‍നിന്ന് ഒന്നു വീതം വാര്‍ഡുകൾ വര്‍ധിക്കും.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍വിഭജനം പൂര്‍ത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ കരട് വിജ്ഞാപനമിറക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനത്തില്‍ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ഏഴാക്കി ഡീലിമിറ്റേഷന്‍ കമീഷന് പുനഃക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ ലഭിക്കുന്ന പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചശേഷം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ അന്തിമവിജ്ഞാപനം പുറത്തിറക്കിയ ശേഷമാകും ജില്ല പഞ്ചായത്ത് വാര്‍ഡ് പുനര്വിഭജനത്തിലേക്ക് കടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.