iv മൂന്നു വർഷത്തിനിടെ കേരളത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 59 പേർ ന്യൂഡൽഹി: കാട്ടാന ആക്രമണത്തിൽ 2018 മുതൽ 2021 വരെ കാലയളവിൽ കേരളത്തിൽ 59 പേർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആകെ 1,503 പേർക്കാണ് ജീവഹാനി. വന്യജീവികളുടെ ആക്രമണം സംബന്ധിച്ച ടി.എൻ. പ്രതാപൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്രം. കടുവ ആക്രമണത്തിൽ രാജ്യത്ത് മൂന്ന് വർഷത്തിനിടെ 125 പേർ കൊല്ലപ്പെട്ടു. കേരളത്തിൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരള സർക്കാറിന്‍റെ ശിപാർശ കേന്ദ്ര സർക്കാറിന് മുന്നിലുണ്ടെന്നും എന്നാൽ 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നിർദേശങ്ങൾ മുൻനിർത്തി നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കേരളത്തോട് പറഞ്ഞതെന്നും കേന്ദ്ര പരിസ്ഥിതി-വനം-വന്യജീവി സഹമന്ത്രി അശ്വനികുമാർ ചൗബേ സഭയെ അറിയിച്ചു. വിഷു-ഈസ്റ്റർ: നവോദയ സ്‌കൂൾ പരീക്ഷ മാറ്റണം -ടി.എൻ. പ്രതാപൻ ന്യൂഡൽഹി: ജവഹർ നവോദയ സ്‌കൂളുകളുടെ ബോർഡ് ഇതര ക്ലാസുകളുടെ പരീക്ഷ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. ഏപ്രിൽ 16ന് പരീക്ഷ ആരംഭിക്കുമെന്നാണ് വിജ്ഞാപനം. എന്നാൽ, ഏപ്രിൽ 14 പെസഹയും 15 ദുഃഖവെള്ളിയും 17 ഈസ്റ്ററുമാണ്. കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ വിഷുവും 15ാം തീയതിയാണ്. ഈ ദിവസങ്ങൾക്കിടയിൽ പരീക്ഷ വരുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടാണെന്നും പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വിഷയം ഗൗരവത്തിലെടുക്കാമെന്നും തീയതി മാറ്റുന്നത് പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതായി ടി.എൻ. പ്രതാപൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.