ആദ്യ മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം കെ.പി. രാധാറാണി

ശ്രീകാര്യം: കേരള സംസ്ഥാനത്തെ ഒന്നാം മന്ത്രിസഭയിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അഞ്ചുതെങ്ങ്​ സ്വദേശി കെ.പി. രാധാറാണി (84) നിര്യാതയായി. ശ്രീകാര്യത്തെ ശരണാലയത്തിൽ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. 84ാമത്തെ വയസ്സിലാണ് അനാഥയായ നിലയിൽ ശ്രീകാര്യത്തെ ശരണാലയത്തിൽ അഭയം തേടിയത്. പഠനകാലത്ത് കൊല്ലം എസ്.എൻ കോളജിൽ ഇടത് വിദ്യാർഥി സംഘടനാ നേതാവായിരുന്നു. ഫിസിക്സ് റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ രാധാറാണിയെ മികവ് അറിഞ്ഞുതന്നെയാണ് ഇ.എം.എസ് തന്റെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. മന്ത്രിസഭ പിരിച്ചുവിട്ടപ്പോൾ ഡൽഹിയിലെത്തിയ രാധാറാണി ഒ.എൻ.ജി.സിയിലും പിന്നീട് ആകാശവാണിയിലെ എൻജിനീയറായും ജോലിനോക്കി. 1984 ൽ തൃശൂർ ആകാശവാണി നിലയത്തിൽ എത്തിയെങ്കിലും സമരക്കാരി എന്ന പ്രതിച്ഛായയുള്ളതിനാൽ സർവിസ് ജീവിതം ദുഷ്കരമായി മാറുകയും 1986 ൽ ബാംഗ്ലൂർ നിലയത്തിൽനിന്ന് ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടപ്പെടുകയും ചെയ്തു. പഞ്ചാബ് സ്വദേശിയായ ഒ.എൻ.ജി.സി ജീവനക്കാരനായിരുന്നു ഭർത്താവ്. ഒരു മകൾ ഉണ്ടെങ്കിലും മനോനില തെറ്റിയ അവസ്ഥയിലാണ് അവർ. അഞ്ചുതെങ്ങിലെ തകർന്ന വീടിനുള്ളിൽ അവശനിലയിൽ കിടന്ന രാധാറാണിയെ സാമൂഹിക പ്രവർത്തകരാണ് മനോരോഗ ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്ന് ശ്രീകാര്യത്തെ ശരണാലയത്തിൽ എത്തുകയായിരുന്നു. 1960 -70 കാലഘട്ടങ്ങളിൽ വനിതകൾ അധികം കടന്നുചെല്ലാത്ത എൻജിനീയറിങ്​ മേഖലയിൽ കഴിവ് തെളിയിച്ച രാധാറാണിയുടെ മരണം ശരണാലയത്തിലും അഞ്ചുതെങ്ങ് ദേശത്തെയും ദുഃഖത്തിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.