കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോര്‍ക്ക റൂട്ട്സ്

തിരുവനന്തപുരം: പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാ-ടൂറിസം കപ്പല്‍ സര്‍വിസിന് നോര്‍ക്ക പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയടങ്ങളിലേക്കുള്ള ക്രൂയിസ് സര്‍വിസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ യോഗം നോര്‍ക്ക സെന്ററില്‍ ചേര്‍ന്നു. കേരള മാരിടൈം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പ്രവാസി നിക്ഷേപകര്‍, ഷിപ്പിങ് കമ്പനി പ്രതിനിധികള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, പോര്‍ട്ട് ഓഫിസര്‍മാര്‍, തുടങ്ങിയവരെ പങ്കെടുപ്പിച്ച് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ചര്‍ച്ചക്ക് വേദി ഒരുക്കിയത്. വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ലക്ഷദ്വീപിലേക്കും ഗോവ, മംഗലാപുരം തുടങ്ങിയിടങ്ങളിലേക്കും ക്രൂയിസ് സര്‍വിസ് നടത്തുകയാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ പൊന്നാനിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് ആദ്യയാത്ര നടത്താന്‍ യോഗം തീരുമാനിച്ചു. മണ്‍സൂണിന് ശേഷം സെപ്റ്റംബറായിരിക്കും പരീക്ഷണ യാത്രയ്ക്ക് ഉചിതമായ സമയമെന്ന് ഷിപ്പിങ് കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. 150 മുതല്‍ 200 വരെ യാത്രക്കാരെ വഹിക്കാവുന്ന കപ്പലുകളാണ് സര്‍വിസിന് പരിഗണിക്കുന്നത്. ക്രൂയിസ് കമ്പനി പ്രതിനിധികളുമായി പ്രത്യകം ചര്‍ച്ചചെയ്ത ശേഷം യാത്ര നിരക്കും കപ്പലുകളില്‍ ഒരുക്കേണ്ട സംവിധാനങ്ങളുമടക്കമുള്ള വിശദാംശങ്ങള്‍ തീരുമാനിക്കും. ചര്‍ച്ചകള്‍ക്കും പദ്ധതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നതിനുമായി കണ്ണൂര്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രദീഷ് നായരെ ചുമതലപ്പെടുത്തി. നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.