കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ ചാത്തമ്പാറ - മണമ്പൂർ റോഡ് നവീകരിച്ചെങ്കിലും ഈ റോഡിലെ കോട്ടറകോണം പാലം പുതുക്കിപ്പണിയാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാതയിൽ ചാത്തമ്പാറ ജങ്ഷനിൽനിന്ന് മണമ്പൂരിലേക്ക് പോകുന്ന റോഡാണ് നവീകരിച്ച് ടാറിട്ടു മനോഹരമാക്കിയത്. എന്നാൽ, വലിയവിളയ്ക്കും മണമ്പൂർ സുബ്രഹ്മാണ്യ സ്വാമി ക്ഷേത്രത്തിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന കോട്ടാറക്കോണം പാലം അറ്റകുറ്റപ്പണികൾ നടത്തുകയോ പുതുക്കിപ്പണിയുകയോ ചെയ്തില്ല. റോഡുമായി ബന്ധപ്പെട്ട് 40 വർഷങ്ങൾക്ക് മുമ്പാണ് പാലം നിർമിച്ചത്. തോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലത്തിന്‍റെ കൈവരികൾ തകർന്നു. കൈവരിയിലെ സിമന്‍റ് അടർന്ന് കമ്പി മാത്രം കാണുന്ന രീതിയിൽ ഇളകിയിട്ടുണ്ട്. പാലത്തിനടിയിലെ കോൺക്രീറ്റിലെയും ബീമിലെയും കമ്പികൾ പുറത്തുകാണുന്ന അവസ്ഥയാണുള്ളത്. കോൺക്രീറ്റും അടർന്നുവീണിട്ടുണ്ട്. പഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത പാലം. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പേടിയോടെ മാത്രമേ പോകാനാകൂ. ദേശീയപാതയിൽ അപകടങ്ങൾ ഉണ്ടായാൽ ഗതാഗത തടസ്സം ഒഴിവാക്കാൻ ഈ റോഡിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അഞ്ച് കിലോമീറ്റർ നീളമുള്ള റോഡിൽ നിരവധി കുഴികളുണ്ട്. റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് മൂന്ന് കോടി രൂപയാണ് 2020-21 ൽ ബഡ്ജറ്റ് ഫണ്ടിൽനിന്ന് മുൻ എം.എൽ.എയുടെ ശ്രമഫലമായി സർക്കാർ അനുവദിച്ചത്. മണമ്പൂർ ചാത്തമ്പാറ പുത്തൻകോട് കടുവാപള്ളി റോഡിനും കോട്ടറകോണം പാലം പുതുക്കി നിർമിക്കുന്നതിനും ഒമ്പത് കോടി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തി. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. അതിന്‍റെ ഫലമായാണ് മൂന്നുകോടിക്ക് ചാത്തമ്പാറ മണമ്പൂർ റോഡ് നവീകരിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിൽ പാലവും പുത്തൻകോട് കടുവാപ്പള്ളി റോഡും ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി അധികൃതർ പറഞ്ഞു. വർക്കല പോകുന്നതിന് എളുപ്പമാർഗം കൂടിയാണ് ചാത്തമ്പാറ മണമ്പൂർ റോഡ്. ഈ റോഡ് കടന്നുപോകുന്ന വഴിയിൽ കൃഷിഭവനും ഹോമിയോ ആശുപത്രിയും ക്ഷീരസംഘവും കമ്യൂണിറ്റി സബ് സെന്ററും സ്ഥിതി ചെയ്യുന്നു. എത്രയും വേഗം ഈ പാലം പുതുക്കിപ്പണിയണമെന്നുള്ള മുറവിളിയാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇവിടത്തെ ജനങ്ങൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.