ഗായത്രിയുടെ കൊലപാതകം: അന്വേഷണം ഫോർട്ട് എ.സിക്ക്, കൊലപാതകത്തിന്​ പ്രവീൺ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന്​ പൊലീസ്​

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണച്ചുമതല ഫോർട്ട് അസി.കമീഷണർക്ക് കൈമാറി. കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുരിക്കറ വീട്ടിൽ എസ്. ഗായത്രി (24) പട്ടികജാതിക്കാരിയായതിനാലാണ് പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം അന്വേഷണം തമ്പാനൂർ സി.ഐയിൽനിന്ന്​ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറി സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ ഉത്തരവിറക്കിയത്. പ്രതി കൊല്ലം പരവൂർ കോട്ടപ്പുറം ചെമ്പൻതൊടിയിൽ ജെ. പ്രവീണിനെ (31) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഫോർട്ട് അസി.കമീഷണർ എസ്. ഷാജി പറഞ്ഞു. ഞായറാഴ്ച പുലർച്ചയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിലെ ചോള സാമ്രാട്ട് ഹോട്ടലിലെ 107ാം നമ്പർ മുറിയിൽ ഗായത്രിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഗായത്രിയുടെ ഫോണുമായാണ് പ്രവീൺ കടന്നുകളഞ്ഞത്. ഈ ഫോണിൽ നിന്ന് ഞായറാഴ്ച 12.30ഓടെ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് അറിയിക്കുന്നത്. തുടർന്ന്, ജീവനക്കാർ പൂട്ട് തകർത്ത് മുറി തുറന്നപ്പോഴാണ് വായിൽനിന്ന്​ നുരയും പതയും വന്ന നിലയിൽ ഗായത്രിയുടെ മൃതദേഹം കണ്ടത്. ബന്ധത്തിൽനിന്ന് പിന്മാറാത്തപക്ഷം ഗായത്രിയെ വകവരുത്താൻ മുൻകൂട്ടി തന്നെ പ്രവീൺ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. കസ്റ്റഡിയിൽ ലഭിച്ച് കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ പുറത്തൂവരൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതി പ്രവീണുമായി ഗായത്രിയുടെ ബന്ധു നടത്തിയ ഫോണ്‍ സംഭാഷണവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഗായത്രിയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നത്. തുടർന്ന്, രാത്രി ഏഴു മണിയോടെ, പത്തനംതിട്ടയിലെ ബന്ധുവാണ് ഗായത്രിയുടെ മൊബൈലിലേക്ക് വിളിക്കുന്നത്. ഫോൺ എടുത്ത പ്രവീണ്‍, ബന്ധു ആവശ്യപ്പെട്ടിട്ടും ഗായത്രിക്ക് ഫോണ്‍ കൈമാറാന്‍ വിസമ്മതിച്ചു. ആരാണ് സംസാരിക്കുന്നതെന്ന ചോദ്യത്തിന് ഗായത്രിയെ വിവാഹം കഴിച്ചയാൾ എന്ന മറുപടിയാണ് പ്രവീൺ നൽകിയത്. ഇവർ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോണ്‍ ഗായത്രിക്ക് കൈമാറാന്‍ പ്രവീണ്‍ തയാറായില്ല. ഗായത്രിയുടെ അമ്മയും സഹോദരിയും വിളിച്ചപ്പോഴും ഗായത്രിയുടെ ഫോണിൽ സംസാരിച്ചത് പ്രവീണായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.