യുക്രെയ്‌നില്‍നിന്ന് വരുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും

തിരുവനന്തപുരം: യുക്രെയ്‌നില്‍നിന്ന് വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനവും ചികിത്സയും ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി മന്ത്രി വീണ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സംഘം പ്രവർത്തിക്കും. യുക്രെയ്‌നില്‍നിന്ന് മടങ്ങിവരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ഐ.സി.യുവിലും നോണ്‍ കോവിഡ് ഐ.സിയുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റിവെക്കും. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ക്കും കാഷ്വൽറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ക്കും നിർദേശം നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്‌സിനെ നിയോഗിക്കും. ആംബുലന്‍സും ക്രമീകരിക്കും. കൗണ്‍സലിങ് ആവശ്യമായവര്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാം. യുദ്ധമേഖലയിൽനിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.