ആറ്റുകാലില്‍ തിരക്കേറി, ദേവിയുടെ അനുഗ്രഹം തേടി ആയിരങ്ങള്‍

തിരുവനന്തപുരം: പൊങ്കാല മഹോത്സവം നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ആറ്റുകാല്‍ ഭഗവതിക്ഷേത്രം ഭക്തജനങ്ങളുടെ തിരക്കിലമര്‍ന്നു. ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് കൂടുതൽ പേർ എത്തിത്തുടങ്ങിയത്. കുത്തിയോട്ടത്തിനുള്ള പണ്ടാര ഓട്ടക്കാരന്റെ ആദ്യനമസ്‌ക്കാര ദിനമായിരുന്നു ശനിയാഴ്ച. അവധി ദിവസമായതിനാല്‍ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ ദര്‍ശനത്തിന് തിരക്കുണ്ടായിരുന്നു. മണിക്കൂറുകള്‍ വരിനിന്നാണ് ഭക്തര്‍ ദേവിയെ തൊഴുതു മടങ്ങിയത്. നാരങ്ങാവിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കാനും തിരക്കുണ്ടായിരുന്നു. ഞായറാഴ്ചയും നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവിധ ക്ഷേത്രകലകള്‍ ആസ്വദിക്കുന്നതിനും ഭക്തര്‍ ഇടംപിടിച്ചിരുന്നു. ദരിദ്രനായിത്തീര്‍ന്ന കോവലന്‍ നിത്യവൃത്തിക്കായി ദേവിയുടെ കാല്‍ച്ചിലമ്പ് വില്‍ക്കാന്‍ കൊണ്ടുപോകുന്ന കഥയാണ് തോറ്റംപാട്ടുകാര്‍ ശനിയാഴ്ച അവതരിപ്പിച്ചത്. ചിലമ്പുമായി പോകുന്ന കോവലനെ മധുരയിലെ സ്വര്‍ണപ്പണിക്കാരന്‍, താന്‍ ചെയ്ത കുറ്റം ഒളിപ്പിക്കാന്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് പാണ്ഡ്യരാജാവിന്റെ സദസ്സില്‍ എത്തിക്കുന്ന രംഗമാണ് ഞായറാഴ്ച പാടുന്നത്. ഉത്സവനാളുകളില്‍ മണക്കാട് ശാസ്താവിനെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന പതിവുണ്ട്. ശനിയാഴ്ച മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ആറ്റുകാലില്‍ ആറാം ഉത്സവദിവസമായ തിങ്കളാഴ്ച വൈകീട്ട് 3.30ന് ശാസ്താവിനെ ആറ്റുകാലിലേക്ക് എഴുന്നള്ളിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.