വൈറ്റമിൻ എ കിട്ടാനില്ല; നടപടിക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള വൈറ്റമിൻ എ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അടിയന്തര റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ജനിച്ച് ഒമ്പത് മാസം മുതൽ അഞ്ചുവയസ്സുവരെ നൽകേണ്ടതാണ് വൈറ്റമിൻ എ മരുന്ന്. നിരവധി രക്ഷാകർത്താക്കൾ ദിവസേന മരുന്നിന് അലയുന്നുണ്ട്. നിലവിൽ ഒരു ആശുപത്രിയിലും മരുന്ന് സ്റ്റോക്കില്ലെന്നാണ് പറയുന്നത്. എസ്.എ.ടി ആശു‌പത്രിയിൽ ഡിസംബറിലാണ് അവസാനം മരുന്ന് നൽകിയത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി കഴിഞ്ഞവർഷം എത്തിച്ച മൂന്ന് ബാച്ച് മരുന്നിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ജനുവരി എട്ടിന് ജില്ല മെഡിക്കൽ ഓഫിസിന് മെഡിക്കൽ സർവിസ് കോർപറേഷൻ 7300 ബോട്ടിൽ മരുന്ന് കൈമാറിയെങ്കിലും വിതരണം തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.