തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ തിരൂരിൽ സ്ഥാപിക്കണം -കെ. സുരേന്ദ്രൻ

ചിത്രം കൊല്ലം: മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ അദ്ദേഹത്തിന്‍റെ ജന്മനാടായ തിരൂർ തുഞ്ചൻ പറമ്പിൽ സ്ഥാപിക്കാൻ സർക്കാർ തയാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ തയാറായില്ലെങ്കിൽ എഴുത്തച്ഛന്‍റെ പ്രതിമ അടുത്ത കർക്കടകത്തിന് മുമ്പ് ബി.ജെ.പി തുഞ്ചൻ പറമ്പിൽ സ്ഥാപിക്കും. പ്രതിമ യാഥാർഥ്യമാക്കുന്നതിന് സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരുടെ പിന്തുണ തേടുമെന്നും ആവശ്യമെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തിനു ശേഷം കെ. സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സസ്പെൻഷനു ശേഷം തിരിച്ചെടുത്ത ശ്രീരാം വെങ്കിട്ടരാമനെ ഒരു പദവിയിലും ഇരുത്തില്ല എന്ന് പറയുന്നതിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ല. ഒരു വിഭാഗത്തിന്‍റെ മാത്രം പിടിവാശിക്ക് സർക്കാർ നിന്നുകൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അട്ടപ്പാടി മധു വധക്കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ബി.ജെ.പി എതിർക്കും. പാർട്ടി ഇതു സംബന്ധിച്ച് കേന്ദ്ര പട്ടികവർഗ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തും. സഹകരണ മേഖലയെ രക്ഷിക്കുന്നതിനായി ആഗസ്റ്റ് 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തും. തട്ടിപ്പ് നടന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ ഇരയാക്കപ്പെട്ടവരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയുയർത്താൻ ആവശ്യമായ നടപടികൾ സർക്കാർ നടത്തണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹി യോഗം പ്രഭാരി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഒ. രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, പി. സുധീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.