എം.പിമാരിൽ ബി.പി.എല്ലുകാരും എ.പി.എല്ലുകാരും -സ്പീക്കർ

തിരുവനന്തപുരം: ലോക്സഭാംഗമായി താൻ ആദ്യമായി എത്തിയപ്പോൾ ശതകോടീശ്വരന്മാരായ എം.പിമാരെ കണ്ട് അന്ധാളിച്ചെന്ന് സ്പീക്കർ എം.ബി രാജേഷ്. നമ്മുടെ പാർലമെന്റിൽ എ.പി.എൽ എം.പിമാരും ബി.പി.എൽ എം.പിമാരും ഉണ്ടെന്ന് അന്നാണ് മനസ്സിലായത്. മുൻ നിയമസഭ സാമാജികരുടെ സമ്മേളനത്തിലാണ് അദ്ദേഹം പാർലമെന്റ് അനുഭവങ്ങൾ ഓർത്തെടുത്തത്. ആദ്യമായി ജയിച്ച് പാർലമെന്റിലെ ആദ്യപ്രസംഗം കഴിഞ്ഞപ്പോൾ ഒരു എം.പി വന്ന് തന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്ത് ചെലവായെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് താൻ പ്രതികരിച്ചപ്പോൾ തനിക്ക് 30 കോടി ചെലവായെന്ന് ഉത്തരേന്ത്യക്കാരനായ അദ്ദേഹം പറഞ്ഞതും രാജേഷ് ഓർത്തെടുത്തു. ഇത്രയും പണം എങ്ങനെയാണ് പോക്കറ്റിൽനിന്ന് ചെലവാക്കുന്നതെന്ന് ചോദിച്ചപ്പോൾ 60,000 കോടി രൂപ വാർഷിക വിറ്റുവരവുള്ള എം.പിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിൽ നിന്നുള്ളവർ മാത്രമായിരുന്നു വിറ്റുവരവിന്റെ കണക്ക് പറയാനില്ലാത്ത സാധാരണക്കാരായ എം.പിമാർ. പാർലമെന്റിൽ കേരളത്തിൽനിന്നുള്ള എം.പിമാർ ബി.പി.എൽ എം.പിമാരെന്നും മറ്റുള്ളവർ എ.പി.എൽ എം.പിമാരെന്നും അറിയപ്പെട്ട് തുടങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ സദസ്സും ആസ്വദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.