ലോക കേരളസഭ ചർച്ച ചെയ്യുന്നത് എട്ട് വിഷയമേഖലകൾ

തിരുവനന്തപുരം: മൂന്നാം ലോക കേരളസഭയുടെ ഊന്നൽ പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയമേഖലകളിൽ. ഇതോടൊപ്പം ആദ്യ രണ്ട് സഭകളിൽ നടന്ന ചർച്ചകളുടെയും ശിപാർശകളുടെയും തുടർനടപടികളും പ്രതിപാദിക്കുന്ന റിപ്പോർട്ടും മൂന്നാം സഭയിൽ അവതരിപ്പിക്കും. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപവത്കരണത്തില്‍ പ്രവാസി ഇടപെടലിന്‍റെ സാധ്യതകള്‍, നവകേരള നിര്‍മാണത്തിന് സഹായകമാവുന്ന പ്രവാസിനിക്ഷേപസാധ്യതകള്‍ എന്നിവ ഇത്തവണ ചർച്ച ചെയ്യുന്ന വിഷയമേഖലകളാണ്. പ്രവാസികളുടെ വൈദഗ്ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവി പ്രവാസം-നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും എന്നതാണ് മൂന്നാമത്തെ വിഷയം. ആഗോളതൊഴില്‍ വിപണിയുടെ പുതിയ പ്രവണതകള്‍ വിശകലനം ചെയ്ത് ഗുണമേന്മയുള്ള പ്രവാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ചയാവും. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനത്തിന്‍റെ മുഖ്യവിഷയമാണ്. പ്രവാസികള്‍ക്കായുള്ള സർക്കാർ പദ്ധതികളുടെ വിലയിരുത്തല്‍-പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതനാശയങ്ങളും എന്ന വിഷയം ഈ മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്. വിദേശത്ത് പ്രവാസികള്‍ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചര്‍ച്ചയാവും. പ്രവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകള്‍ എന്ന വിഷയം ഈ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ കുടിയേറ്റത്തിന്‍റെ ഭാവി സാധ്യതകള്‍, പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും, ഇതരസംസ്ഥാന മലയാളികളുടെ പ്രശ്നങ്ങള്‍ എന്നിവയും ലോക കേരളസഭ ചർച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.