ബുൾഡോസർ രാജിലൂടെ ഭരണകൂടം മുസ്‌ലിം വംശഹത്യക്ക് ശ്രമിക്കുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട അതിക്രമങ്ങളെ ചോദ്യം ചെയ്ത് വെൽഫെയർ പാർട്ടി നടത്തിയ രാജ്ഭവൻ മാർച്ചിനുനേരെ പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് രാജ്ഭവന് മുന്നിൽ ബാരിക്കേഡ് തീർത്ത് പൊലീസ് തടഞ്ഞു. മുദ്രാവാക്യം വിളിച്ച സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ ധർണ ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിരിക്കെ കലാപാന്തരീക്ഷം സൃഷ്ടിച്ച് മുസ്‌ലിം വംശഹത്യക്കാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം കുഴിച്ചുമൂടാനും വംശീയ ഉന്മൂലന പദ്ധതി നടപ്പാക്കി പൗരന്മാരെ കൊന്നുതള്ളാനുമാണ് അധികാരികൾ ശ്രമിക്കുന്നത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തകസമിതി അംഗം ജാവേദ് മുഹമ്മദിന്‍റെയും മകൾ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെയും വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത പ്രതികാരനടപടി തികഞ്ഞ ഏകാധിപത്യമാണ്. കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധവും വംശീയവുമായ നിയമങ്ങൾക്കെതിരെ പ്രതികരിച്ചതിനാണ് ഇവർക്കുനേരെ ബുൾഡോസർ രാജ് പ്രയോഗിച്ചത്. ഭരണകൂടത്തിന്‍റെ ഏകാധിപത്യ ശ്രമങ്ങൾക്കെതിരെ നടക്കുന്ന ജനാധിപത്യപരമായ സമരങ്ങൾപോലും അംഗീകരിക്കാത്ത ഹിന്ദുത്വ സർക്കാർ പഴയകാല ബ്രിട്ടീഷ് അധിനിവേശത്തെക്കാൾ ക്രൂരമായ സമീപനമാണ് രാജ്യത്തെ പൗരന്മാരോട് സ്വീകരിക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായ പോരാട്ടം രൂപപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരഭൂസംരക്ഷണവേദി ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന, എസ്.ഡി.പി.ഐ പ്രതിനിധി സലാഹുദ്ദീൻ, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം തൻസീർ ലത്തീഫ്, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മഹേഷ് തോന്നക്കൽ, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് എൻ.എം. അൻസാരി തുടങ്ങിയവർ സംസാരിച്ചു. tvgpb1 പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി നടത്തിയ രാജ്ഭവൻ മാർച്ച് ചിത്രം: പി.ബി. ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.