വിമാനത്താവള പരിസരത്തും സംഘർഷം; കണ്ണീര്‍വാതക ഷെല്‍ വീടിനുള്ളില്‍ പതിച്ചെന്ന് പരാതി

ശംഖുംമുഖം: തിരുവനന്തപുരം ആഭ‍്യന്തര വിമാനത്താളത്തിലെത്തിയ മുഖ‍്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം, പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് പ്രയോഗിച്ച ടിയർ ഗ‍്യാസിലൊന്ന് പതിച്ചത് സമീപത്തെ വീടിന് മുന്നിലായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വീട്ടമ്മയും രംഗത്തെത്തി. തിങ്കളാഴ്ച വൈകീട്ടായിരുന്നു വലിയതുറ-ശംഖുംമുഖം റോഡിൽ പ്രതിഷേധവും കണ്ണീർവാതക പ്രയോഗവും അരങ്ങേറിയത്. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി എത്തുന്നതറിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഭ‍്യന്തര വിമാനത്താള പരിസരത്ത് എത്തിയിരുന്നു. ഇവരെ പൊലീസ് വലിയതുറ-ശംഖുംമുഖം റോഡിൽവെച്ച് ബാരിക്കേഡുകൾ കെട്ടി തടഞ്ഞു. ഇതിനിടെ മുഖ‍്യമന്ത്രി വിമാനത്താവളത്തിൽ എത്തിയെന്നറിഞ്ഞ് ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട് കുതിക്കാൻ ശ്രമം നടത്തി. ഇതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. മൂന്ന് കണ്ണീർവാതക ഷെല്ലുകൾ പൊലീസ് ഉപയോഗിച്ചതിൽ ഒരെണ്ണം വീണ് പൊട്ടിയത് സമീപത്തെ വീട്ടിന്‍റെ മുറ്റത്തായിരുന്നു. ശംഖുംമുഖം സ്വദേശി സരയുവിന്റെ വീട്ടിലേക്കാണ് ടിയർ ഗ്യാസ് ഷെൽ വീണത്. ഷെല്ലിൽനിന്ന് പുകയും നീറ്റലും ശ്വസിച്ച് ഇവരുടെ മാതാവ് കുഴഞ്ഞുവീണതായി സരയു മാധ്യമങ്ങളോട് പറഞ്ഞു. 'എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും' 'താനും അമ്മയുമാണ് വീട്ടിലുള്ളത്. അമ്മക്ക് രക്തസമ്മർദമുണ്ട്, നടക്കാൻ പ്രയാസമുള്ളയാളാണ്. താൻ മരുന്നു വാങ്ങിക്കാൻ പോയി മടങ്ങിവന്നപ്പോഴാണ് ടിയർ ഗ്യാസ് വീണത്. അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്ന് സരയു ചോദിച്ചു. രക്തം കട്ടപിടിക്കാതിരിക്കാൻ താൻ മരുന്ന് കഴിക്കുകയാണ്. ഷെൽ പ്രയോഗിക്കാൻ ഇത് സെക്രട്ടേറിയറ്റിന് മുൻവശമല്ല. എന്ത് ഉദ്ദേശ്യത്തിലാണ് വീട്ടിലേക്ക് ഷെൽ ഇട്ടതെന്നും ഈ സമയത്ത് ആംബുലൻസ് ലഭിക്കുമായിരുന്നില്ലെന്നും അവർ പറഞ്ഞു. വലിയതുറ പൊലീസിൽ പരാതി കൊടുത്തപ്പോൾ മുറി തുറന്നിട്ടാൽ എല്ലാം ശരിയാകുമെന്നാണ് അവർ പറഞ്ഞത്. തങ്ങളുടെ വീട്ടിന് മുന്നിൽ ബാരിക്കേഡ് വെക്കുന്ന കാര്യം ഉദ്യോഗസ്ഥർ പറഞ്ഞിരുന്നില്ല. വീടുകൾ മാത്രമുള്ള സ്ഥലത്ത് എന്തിനാണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്? അധികാരികൾ ഉത്തരം പറയണമെന്നും സരയു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.