പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ സമരം അവസാനിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ എട്ട് ദിവസമായി ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സസ് യൂനിയൻ നേതൃത്വത്തിൽ നടന്നുവന്ന അനിശ്ചിതകാല സമരം അവസാനിച്ചു. പബ്ലിക് ഹെൽത്ത് നഴ്സിനെ ട്യൂട്ടറായി നിയമിച്ച് ആരോഗ്യവകുപ്പ് വീണ്ടും ഉത്തരവിറക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. രണ്ടുദിവസം മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഈമാസം വിരമിക്കുന്ന പബ്ലിക് ഹെൽത്ത് നഴ്സ് ഉഷയെ കോഴിക്കോട് മലാപറമ്പിലെ ട്രെയിനിങ് സൻെററിലാണ് നിയമിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഇവർ ജോലിചെയ്യുന്ന എറണാകുളത്തേക്ക് സ്ഥാനക്കയറ്റം പിന്നീട് നടക്കുമെന്നും ഉത്തരവിലുണ്ട്. എട്ട് പബ്ലിക് ഹെൽത്ത് നഴ്‌സുമാർക്ക് സ്ഥാനക്കയറ്റം നൽകി അധ്യാപകരായി നിയമിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഏപ്രിൽ 24ന് ഇറക്കിയ ഉത്തരവ് സ്റ്റാഫ് നഴ്‌സുമാരുടെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെ തുടർന്ന് 27ന് മരവിപ്പിച്ചിരുന്നു. ഇതോടെയാണ് സമരം ആരംഭിച്ചത്. അതേസമയം പബ്ലിക് ഹെൽത്ത് നഴ്സുമാരെ ഗവ. നഴ്സിങ് കോളജിലേക്ക് നിയമിക്കണമെങ്കിൽ ഇനിയും ചർച്ചകൾ വേണ്ടിവരും. ആരോഗ്യവകുപ്പി‍ൻെറ ട്രെയിനിങ് സൻെററുകളിൽ പബ്ലിക് ഹെൽത്ത് നഴ്സുമാരെ നിയമിക്കുന്നതിൽ സ്റ്റാഫ് നഴ്സുമാർക്ക് എതിർപ്പില്ല. അതേസമയം വരുംദിവസങ്ങളിൽ ഇവരെ നഴ്സിങ് കോളജുകളിൽ നിയമിച്ചാൽ സ്റ്റാഫ് നഴ്സുമാരും പ്രതിഷേധമുയർത്തിയേക്കും. ബി.എസ്സി നഴ്‌സിങ് പാസായവരാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നാണ് സ്റ്റാഫ് നഴ്‌സുമാർ മുന്നോട്ടുവെക്കുന്ന വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.