കൈക്കൂലിക്കേസ് വകുപ്പുതല നടപടിയിൽ ഒതുക്കണമെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

*പുനരന്വേഷണം നടത്തി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ് തിരുവനന്തപുരം: അടൂർ സർക്കാർ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ശസ്‌ത്രക്രിയ നടത്താൻ രോഗിയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചുള്ള കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട വിജിലൻസ് അധികൃതർ സമർപ്പിച്ച റിപ്പോർട്ട് കോടതി രൂക്ഷവിമർശനത്തോടെ തള്ളി. ആവശ്യത്തിലേറെ തെളിവുണ്ടായിട്ടും സംഭവം വകുപ്പുതല നടപടിയിൽ ഒതുക്കണമെന്ന് പറയുന്നത് ന്യായീകരിക്കാനാകില്ല. തിരശ്ശീലക്ക് പിന്നിൽ നിൽക്കുന്ന ആർക്കോ വേണ്ടിയാണ് വിജിലൻസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഇത്തരം നടപടികൾ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി. കേസ് പുനരന്വേഷണം നടത്തി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സർപ്പിക്കാൻ വിജിലൻസിന് കോടതി നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി ജി. ഗോപകുമാറിന്‍റേതാണ് ഉത്തരവ്. അടൂർ സർക്കാർ ആശുപത്രിയിലെ ഡോ. ജീവ ജസ്റ്റസാണ് പ്രതി. 2018 ജൂൺ 30 നാണ് സംഭവം. ശോഭനകുമാരിയുടെ മകനെ 2018 ജൂൺ 24ന് ബൈക്ക് അപകടത്തെ തുടർന്ന് അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കാൽമുട്ടിന് പൊട്ടലുണ്ടായത് കാരണം ശസ്‌ത്രക്രിയ വേണമെന്ന് പറയുകയും അന്നുതന്നെ ഡോ. ജീവ ജസ്റ്റസ് ശസ്‌ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് ശോഭനകുമാരിയോട് ഡോക്ടറുടെ വീട്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടു. വീട്ടിൽ എത്തിയപ്പോൾ ഡോ. ജീവ 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പിറ്റേദിവസം മുതൽ ഡോ. ജീവ രോഗിയെ നോക്കാൻ വാർഡിൽ പോയില്ല. ഇത് കാരണം മകന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നാണ് കേസ്. 2018 ജൂൺ 28ന് മറ്റൊരു ഡോക്ടർ മകനെ പരിശോധിച്ച് കേൾവിക്ക് കുഴപ്പമുണ്ടെന്ന് കണ്ടെത്തുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. ശസ്‌ത്രക്രിയ നടത്തിയ ദിവസം ഡോ. ജീവ ആശുപത്രിയിൽ ഇല്ലെന്ന രേഖ വ്യജമായി നിർമിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. ഇതിന് സഹപ്രവർത്തകരായ രണ്ട് ഡോക്ടർമാർ സഹായം നൽകിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ശക്തമായ സാക്ഷിമൊഴികളും തെളിവുകളും നിലനിൽക്കുമ്പോൾ വ്യക്തിപരമായ ശത്രുത കാരണമുള്ള കേസ് എന്ന് കാണാൻ വിജിലൻസിന് എങ്ങനെ കഴിെഞ്ഞന്നും കോടതി ആരാഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.