തൃശൂർ: മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിൽ മാറ്റംവരുത്തി കോൺഗ്രസ് സ്ഥാനാർഥിയായി ടി.എൻ. പ്രതാപൻ തന്നെ രംഗത്തുണ്ടാവുമെന്ന് ഉറപ്പായതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പോരിന് വീറും വാശിയുമേറും. സ്ഥാനാർഥികളെക്കുറിച്ച് ഏതാണ്ട് ധാരണയായ നിലയിലാണ് മുന്നണികളുടെ പ്രവർത്തനം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തിയ പ്രാചരണത്തുടക്കത്തോടെ ബി.ജെ.പിയും ജനകീയ പ്രതിരോധ യാത്രയോടെ സി.പി.എമ്മും രാഹുൽഗാന്ധി എത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടെ കോൺഗ്രസും തെരഞ്ഞെടുപ്പ് പോരിലേക്ക് ഇറങ്ങിയ നിലയിലാണ്.
കഴിഞ്ഞ തവണ മത്സരിച്ച സുരേഷ്ഗോപിയെത്തന്നെ പ്രഖ്യാപിച്ച അവസ്ഥയിലാണ് ബി.ജെ.പി. അമിത്ഷാ പങ്കെടുത്ത പൊതുസമ്മേളനം അതിന്റെ നാന്ദിയായിരുന്നു. ടി.എൻ. പ്രതാപന്റെ ജനകീയതയെയും സുരേഷ് ഗോപിയുടെ സിനിമ സ്റ്റൈൽ പ്രചാരണത്തെയും മറികടക്കാൻ മറ്റൊരു സ്റ്റാറിനെ തന്നെയാണ് ഇടതുമുന്നണിയും രംഗത്തിറക്കുന്നതെന്നാണ് അണിയറ വിവരം.
മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ മത്സരിപ്പിക്കാനാണ് ധാരണ. കോൺഗ്രസ് കോട്ടയായി കാൽനൂറ്റാണ്ടോളം കൊണ്ടുനടന്ന തേറമ്പിൽ രാമകൃഷ്ണനിൽനിന്ന് തൃശൂർ നിയമസഭ മണ്ഡലം ചുവപ്പണിയിച്ചെടുത്തത് സുനിൽകുമാറിന്റെ സജീവ ഇടപെടലാണ്. പ്രതാപന്റെ ജനകീയാടിത്തറയും സുരേഷ് ഗോപിയുടെ താരപദവിയുമാകുമ്പോൾ വിജയത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെങ്കിലും പോര് കനക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇടത്, ബി.ജെ.പി പ്രവർത്തകർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനൊപ്പം ഈ മാസം പുനഃസംഘടന പൂർത്തിയാവുന്നതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാവുമെന്നാണ് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്.
മണ്ഡലത്തിന്റെ സ്പന്ദനങ്ങളറിയാവുന്നയാളും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളുമുള്ളയാളുമാണ് സുനിൽകുമാർ. കഴിഞ്ഞതവണ രാജാജി മാത്യു തോമസിനെ കളത്തിലിറക്കിയത് തിരിച്ചടിയായിരുന്നു. അന്ന് സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.ഐയിൽ തന്നെ കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. ശക്തനായ ഒരാളെ ഇറക്കണമെന്നാണ് മുന്നണിയുടെ അഭിപ്രായം.
മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, മുൻ മന്ത്രിയും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ തുടങ്ങിയ പേരുകളാണ് ഉയരുന്നത്. രണ്ട് പേരും പരിപാടികളിൽ സജീവമാണ്. തൃശൂർ എം.എൽ.എ എന്ന നിലയിലും കൃഷിമന്ത്രി എന്ന നിലയിലും മികച്ച രീതിയിൽ ഇടപെട്ട സുനിൽ കുമാറിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിനും എതിർപ്പുണ്ടായേക്കില്ല.
കാനം രാജേന്ദ്രൻ വിരുദ്ധ പക്ഷക്കാരനാണെന്നതിനാൽ സുനിൽകുമാറിന് സീറ്റ് നൽകിയേക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, വിജയം അനിവാര്യമായതിനാൽ സുനിൽ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്നായിരുന്നു പ്രതാപൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് നിയമസഭയിലേക്ക് കണ്ണുവെച്ചാണെന്ന് ആക്ഷേപവുമുയർന്നിരുന്നു. പ്രതാപന് പകരം വി.ടി. ബൽറാമിന് വേണ്ടിയുള്ള ശ്രമമുണ്ടായിരുന്നെങ്കിലും ഒരു വിഭാഗം എതിർപ്പുമായി വന്നതും സിറ്റിങ് എം.പിമാർ മത്സരിക്കണമെന്ന നിർദേശവും വന്നതോടെ പ്രതാപൻ പാർട്ടിക്ക് വഴങ്ങുകയായിരുന്നു.
ചാലക്കുടിയിൽ ബെന്നി ബെഹനാനും ആലത്തൂരിൽ രമ്യ ഹരിദാസും തുടരുമെന്നാണ് കോൺഗ്രസിന്റെ നിലവിലെ ധാരണ. ചാലക്കുടിയിൽ എം. സ്വരാജ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെയാണ് സി.പി.എം പരിഗണിക്കുന്നത്. അതേസമയം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് സീറ്റ് നൽകുന്നതും ആലോചനയിലുണ്ടെന്നാണ് ഇടത് നേതാക്കൾ സൂചിപ്പിക്കുന്നത്.
ക്രിസ്ത്യൻ സമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലമായതിനാൽ ബി.ജെ.പി അത്തരം നേതാക്കളെ പരിഗണിക്കുന്നുണ്ട്. ബി.ഡി.ജെ.എസിന് സീറ്റ് നൽകുന്നതും പരിഗണനയിലുണ്ട്. ആലത്തൂരിൽ പി.കെ. ബിജുവിനൊപ്പം മുൻ മന്ത്രി എ.കെ. ബാലൻ, മുൻ എം.എൽ.എ യു.ആർ. പ്രദീപ്, മുൻ എം.പി എസ്. അജയകുമാർ, കലാമണ്ഡലം ഭരണസമിതിയംഗം കൂടിയായ ടി.കെ. വാസു എന്നിവരുമാണ് സി.പി.എമ്മിന്റെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.