അതിരപ്പിള്ളി: ജനവാസമേഖലകളിലേക്ക് ഇറങ്ങിവന്ന് ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായുള്ള സ്പെഷൽ ഓപറേഷൻ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പ്രത്യേക നിർദേശം നൽകിയിരുന്നു. ദൗത്യത്തിന് നേതൃത്വം നൽകുന്നത് സ്പെഷൽ ഓപറേഷൻ ഇൻചാർജ് കെ.കെ. സുനിൽകുമാർ ആണ്.
രാവിലെ അദ്ദേഹം ചുമതലയേറ്റെടുക്കുകയും ടീമംഗങ്ങളുമായി പ്രാരംഭ ചർച്ചകൾ നടത്തുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷക്ക് പ്രഥമ പരിഗണന എന്നതിന് ഊന്നൽ നൽകിയാണ് ഓപറേഷൻ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാവിലെ നിയോഗിക്കപ്പെട്ട ദൗത്യസംഘാംഗങ്ങളും കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിങ്ങിന് നിയോഗിക്കപ്പെട്ട ജീവനക്കാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പരിയാരം റെയ്ഞ്ചിലെ കുമ്പിടാൻമുടി ഭാഗത്ത് നിന്ന് നാല് ആനകളെ കണ്ടെത്തി. അവയെ പുഴക്കക്കരെ വനത്തിലേക്ക് കയറ്റിവിട്ടു. മറ്റു ഡിവിഷനുകളിൽനിന്ന് ഇതിനായി ആദ്യദിനം എത്തിയ വനപാലകരെ ആനകളുടെ സഞ്ചാരപാതകൾ മനസ്സിലാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ അതിരപ്പിള്ളി റെയ്‌ഞ്ചിലെ വനഭാഗങ്ങളിലും കാട്ടാനകളുടെ നിരീക്ഷണം നടത്തിവരുന്നുണ്ട്.
ദൗത്യം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാല് സബ് ഗ്രൂപ്പുകൾ രൂപവത്കരിച്ചു. ഫീൽഡ് ഓപറേഷൻ, മോണിറ്ററിങ്, ഉദ്യോഗസ്ഥരുടെ വിന്യാസം (പട്രോളിങ്) എന്നിങ്ങനെ വിവിധ മേഖലകളിലായി ഈ ടീമുകൾക്ക് പ്രത്യേക ചുമതലകൾ നൽകി. മൂന്നിടങ്ങളിൽ വന സംരക്ഷണ സേനാംഗങ്ങളുടെ നേതൃത്വത്തിൽ വിസ്താ ക്ലിയറൻസ് ആരംഭിച്ചു. പലയിടത്തും കാട്ടാനകൾ നശിപ്പിച്ച സോളാർ ഫെൻസിങ് നന്നാക്കുന്നുണ്ട്.
ചാലക്കുടി, വാഴച്ചാൽ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഓപറേഷൻ സെല്ലിന്റെ ഫോൺ നമ്പർ (91884 07529, 91884 07532) പ്രദേശത്തെ എല്ലാവരിലും എത്തിക്കുന്നതിനും നിർദേശം നൽകി. രാത്രി ആനയിറങ്ങാൻ കൂടുതൽ സാധ്യതയുള്ള ജനവാസകേന്ദ്രങ്ങളിൽ പട്രോളിങ് നടത്തുന്നതിന് അഞ്ച് ടീമുകൾ രൂപവത്കരിച്ചതായി വനം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.