വാടാനപ്പള്ളി: ഓണത്തിന് കുടിവെള്ളം കിട്ടാതെ വാടാനപ്പള്ളി പഞ്ചായത്തിലെ നടുവിൽക്കര, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവ പടന്ന മേഖലയിലുള്ളവർ വലഞ്ഞു. നടുവിൽക്കരയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ടാപ്പുകളിൽ എത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. കരുതിയ വെള്ളമെല്ലാം കഴിഞ്ഞതോടെ ഓണത്തിന് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും വെള്ളമില്ലാതെ പ്രദേശവാസികൾ നട്ടംതിരിഞ്ഞു.
ചേറ്റുവ പടന്ന തീരപ്രദേശത്ത് വെള്ളം എത്തിയിട്ട് മാസങ്ങളായി. ആദ്യമൊക്കെ രണ്ടാഴ്ച കഴിഞ്ഞാൽ വെള്ളം കിട്ടിയിരുന്ന പ്രദേശങ്ങളിൽ പോലും ഇപ്പോൾ തീരെ കുടിവെള്ളം ലഭിക്കുന്നില്ല. ഓണനാളുകളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാത്തത് മൂലം പണം മുടക്കിയാണ് ചേറ്റുവ പടന്ന തീരദേശവാസികൾ ഉൾപ്പെടെയുള്ളവർ കുടിവെള്ളം വാങ്ങിയത്.
ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഏങ്ങണ്ടിയൂരിലെ പല പ്രദേശങ്ങളിലും കാന പണിയാനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത്. ഇതുമൂലം കുടിവെള്ളം പതിവായി തടസ്സപ്പെടുകയാണ്. ഏങ്ങണ്ടിയൂരിലെ കുടിവെള്ളം നിരന്തരം തടസ്സപ്പെടുന്നത് ചൂണ്ടികാട്ടി പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കലക്ടർക്കും എൻ.എച്ച് അധികൃതർക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.