ജിത്ത്
തൃപ്രയാർ: എയർ ഗൺ ഉപയോഗിച്ച് ബന്ധുവീട്ടിലേക്ക് വെടിയുതിർത്ത യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വലപ്പാട് ബീച്ചിൽ താമസിക്കുന്ന കിഴക്കൻ വീട്ടിൽ ജിത്തിനെ (35) നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊലപാതക കേസ് ചുമത്തിയ ജിത്തിനെ കോടതി റിമാൻഡ് ചെയ്തു. സമീപത്ത് താമസിക്കുന്ന പിതൃസഹോദരിയുടെ വീടിനു നേരെ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജിത്ത് വെടിവെച്ചത്.
പാമ്പുകടിയേറ്റ് ചികിത്സയിലുള്ള പിതൃസഹോദരിയെ കാണാൻ അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ജിത്തിനോട് ഇവരുടെ മകൻ ഹരിയുടെ ഭാര്യ മദ്യപിച്ച് വീട്ടിൽ വരരുതെന്ന് പറഞ്ഞതാണ് വൈരാഗ്യത്തിന് കാരണം. വെടിവെപ്പിൽ വെടിയുണ്ട തറച്ച് വീടിന്റെ വാതിലിന് കേടുപാട് സംഭവിച്ചു. ഹരിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സംഭവസ്ഥലത്തെത്തി രണ്ട് എയർ ഗണ്ണുകളും പെല്ലറ്റുകളും സഹിതം ജിത്തിനെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ എം.കെ. രമേഷ്, എസ്.ഐമാരായ സി.എൻ. എബിൻ, ആന്റണി ജിമ്പിൾ, പ്രബേഷനറി എസ്.ഐ ജിഷ്ണു, എസ്.സി.പി.ഒ അനൂപ്, സി.പി.ഒ സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജിത്തിനെ അറസ്റ്റ് ചെയ്തത്. ജിത്തിന്റെ പേരിൽ വലപ്പാട് അടിപിടി, വീട്ടിൽ അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതടക്കം ആറ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.