ലോൺആപ്; പിടിയിലായത് അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിലെ കണ്ണികൾ

തിരുവനന്തപുരം: കോൾ സെന്‍ററിന്‍റെ മറവിൽ ലോൺ ആപ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘം അന്താരാഷ്ട്ര സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ കണ്ണികളെന്ന് പൊലീസ്. സംഘത്തിലെ മുഖ്യപ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് കരുതുന്ന ഗുജറാത്ത് സ്വദേശി ആകാശ് ചൗധരിക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന മാനേജരും അഹമ്മദാബാദ് സ്വദേശികളുമായ ആകാശ് ചൗധരിയും കപിൽ ഠാക്കൂറും കഴിഞ്ഞദിവസം സ്ഥാപനത്തിൽ പൊലീസ് പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് രക്ഷപെട്ടിരുന്നു.

കപിൽ ഠാക്കൂറിനെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിനു കൈമാറി. എന്നാൽ ആകാശിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. കേരളത്തിൽ മാത്രമല്ല പല സംസ്ഥാനങ്ങളിലും കോൾ സെന്‍ററുകൾ നടത്തി സംഘം തട്ടിപ്പ് നടത്തിയാതും വ്യക്തമായി. തട്ടിപ്പിന് അമേരിക്കയിൽനിന്ന സഹായം ലഭിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. ആകാശ് ചൗധരി വിമാനത്താവളം വഴി രക്ഷപെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ലോൺ ആപ്പുവഴി പണം നൽകാമെന്ന് ആളുകളെ പറ്റിച്ച് പണംതട്ടിയ സംഘത്തെ പിടികൂടുന്നത്. ഉത്തരേന്ത്യാക്കാരായ 18 പേരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്.

ഇതിൽ 13 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ശ്രീകാര്യത്ത്നിന്ന് പിടികൂടിയ വ്യാജ ലോൺ ആപ്പ് സംഘം ഒന്നരമാസം മുമ്പാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പോങ്ങുംമൂട് ചേന്തിയിൽ കെട്ടിടം വാടകക്കെടുത്താണ് പ്രവർത്തിച്ചിരുന്നത്. ലോൺ ആപ്പ് പ്രതിനിധികളെന്ന വ്യാജേനെയാണ് ഇവർ വിദേശികളെ ബന്ധപ്പെട്ടിരുന്നത്. പ്രാദേശിക അമേരിക്കൻ ഭാഷാശൈലിയിൽ സംസാരിച്ച് കുറഞ്ഞ പലിശാനിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുകയും, പ്രോസസിങ് ഫീസ് ഇനത്തിൽ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തശേഷം ഫോൺകോളുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയുമായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.         

Tags:    
News Summary - ലോൺആപ്; പിടിയിലായത് അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിലെ കണ്ണികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.