കൊടുങ്ങല്ലൂർ: നഗരസഭയിൽ അടുത്ത സാമ്പത്തിക വർഷം നടപ്പാക്കാൻ 23,16,32500 രൂപയുടെ വികസന ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ വികസന സെമിനാർ തീരുമാനിച്ചു.
ഭൂരഹിതരായ പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ രണ്ടുകോടി 45 ലക്ഷം രൂപ വകയിരുത്തും. പട്ടികജാതി വികസന പദ്ധതികൾക്ക് 2,23,91000 രൂപയും ശുചിത്വം, മാലിന്യ സംസ്കരണം എന്നീ പദ്ധതികൾക്കായി മൂന്നു കോടി 31 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്. റോഡ് ഫണ്ട് പദ്ധതിയിൽ നാലു കോടി 13 ലക്ഷം രൂപയും നോൺ റോഡ് വിഭാഗത്തിൽ അഞ്ചു കോടി 59 ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.
നഗരത്തിൽ ആധുനിക മൾട്ടിലെവൽ പാർക്കിങ് സിസ്റ്റം സ്ഥാപിക്കും. പ്രധാന റോഡുകളിൽ കാമറകൾ സ്ഥാപിക്കുകയും അരാകുളം വൃത്തിയാക്കി നവീകരിച്ച് പ്രാദേശിക കുടിവെള്ള പദ്ധതി ആരംഭിക്കുകയും താലൂക്ക് ആശുപത്രിയിൽ 10 ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിക്കുകയും ചെയ്യും.
പരസ്യങ്ങൾക്കായി ഡിജിറ്റൽ ബോർഡുകൾ നിർമിക്കൽ, പി.ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സോളാർ പദ്ധതി തുടങ്ങിയ പദ്ധതികളും അടുത്തവർഷം നടപ്പാക്കാൻ തീരുമാനിച്ചു. ചെയർപേഴ്സൻ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എം. ബേബി, കൗൺസിലർ രശ്മി ബാബു, നഗരസഭ സെക്രട്ടറി എൻ.കെ. വൃജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.