കൊടുങ്ങല്ലൂർ: വാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ നിർത്താതെ പോയ വാഹനവും ഡ്രൈവറെയും ഒരു മാസത്തിന് ശേഷം കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി അശ്വിൻ നിവാസിൽ ചന്ദ്രനാണ് (56) അപകടം വരുത്തിയ ലോറി സഹിതം പിടിയിലായത്. കഴിഞ്ഞ ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം.
കോട്ടപ്പുറം ടോളിന് സമീപം നടന്ന അപകടത്തിൽ മേത്തല ആലിങ്ങപ്പറമ്പിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തിരുന്നു. വാഹനത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിെൻറ നിർദേശപ്രകാരം കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച എസ്.ഐ ഇ.ആർ. ബൈജു, സീനിയർ സി.പി.ഒമാരായ പി.ജി. ഗോപകുമാർ, ഫൈസൽ, ജെമേസൺ, സൈബർസെല്ലിലെ അജിത്ത് എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് വാഹനം കണ്ടെത്തി ഡ്രൈവറെയും പിടികൂടിയത്.
ഒരു മാസത്തിലേറെ തൃപ്രയാർ മുതൽ ഇടപ്പള്ളി വരെ നിരവധി കാമറകൾ പരിശോധിച്ചതിന് പുറമെ ലോറി ഡ്രൈവർമാരെയും ലോറി ഓണേഴ്സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടും സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. വാഹനം കണ്ണൂർ ഡിസ്റ്റിലറിയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ലോഡുമായി പോകുന്ന വഴി 24ന് പുലർച്ചയായിരുന്നു അപകടം. കോട്ടപ്പുറം ടോളിന് സമീപം ചന്ത ദിവസം വെളുപ്പിന് 3.45ഓടെ പലഹാരകച്ചവടത്തിനായി പോകുകയായിരുന്ന സുബ്രഹ്മണ്യെൻറ സൈക്കിളിൽ ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.