കിഴക്കൂട്ട് അനിയൻ മാരാരെ ആശ്ലേഷിക്കുന്ന മന്ത്രി രാജൻ
തൃശൂർ: മേളപ്രമാണിയായി ഇലഞ്ഞിത്തറയിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ അരങ്ങേറ്റം അത്യുഗ്രമായെന്ന് അമ്പത് വർഷത്തോളമായി തൃശൂർ പൂരം ആസ്വാദിക്കാനെത്തുന്ന രാഷ്ട്രീയ നേതാവ് സി.പി. ജോൺ അഭിപ്രായപ്പെട്ടു. ഇലഞ്ഞറയിലെ താളലയങ്ങൾക്ക് അണുവിട കുറവുണ്ടായില്ല. മേളത്തിൽ പ്രമാണിമാരായ കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ, തിരുവല്ല രാധാകൃഷ്ണൻ, പെരുവനം ഗോപാലകൃഷ്ണൻ, കീഴുട്ട് നന്ദൻ, പെരുവനം ഗോപാലകൃഷ്ണൻ, ചേർപ്പ് നന്ദനൻ, മച്ചാട് രാമചന്ദ്രൻ എന്നിവർ മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് അവസാനത്തിൽ ‘രണ്ടാം കുഴമറിഞ്ഞ’ ഘട്ടത്തിൽ കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ, പെരുവനം ഗോപാലകൃഷ്ണൻ എന്നിവർ സവിശേഷമായി ഒത്തുചേർന്ന് അതിമനോഹര മേളലയം തീർത്തത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അതിമനോഹരമായിരുന്നു തീരുകലാശം - അദ്ദേഹം പറഞ്ഞു. നീണ്ട കാലത്തിന് ശേഷം പരിയാരത്ത് മാരരാത്ത്, കുറപ്പത്ത് മാരാത്ത് ശൈലയിലുള്ള പാണ്ടിമേളത്തിന്റെ പുനരാവിഷ്കാരമാണ് കിഴക്കൂട്ട് അനിയൻ മാരാർ ഒരുക്കിയതെന്ന് പൂര പ്രേമി സംഘം കൺവീനർ വിനോദ് കണ്ടേങ്കാട്ടിൽ. പാരമ്പര്യശൈലിയിൽനിന്ന് അണുവിട മാറാതെയാണ് അഞ്ചാം കാലത്തിൽ കുഴമറിഞ്ഞ കലാശത്തിൽ 20 കലാശം പൂർത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇലഞ്ഞിത്തറ മേളത്തിന് ശേഷം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, ഫുട്ബാൾ താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സനേഷ്കുമാർ ജോസഫ് എം.എൽ.എ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, സി.പി. ജോൺ, അഡ്വ. ജയശങ്കർ തുടങ്ങിയവർ എത്തി അഭിന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.