തൃശൂർ: സംസ്ഥാന, കേന്ദ്രസർക്കാറുകളുടെ സഹായത്തോടെ ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള കന്നുകാലികൾക്കും അവയെ വളർത്തുന്ന കർഷകനും ‘ഗോസമൃദ്ധി എൻ.എൽ.എം’ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. ഉരുക്കളുടെ മരണം, ഉൽപാദനക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ അപകട മരണം എന്നിവക്ക് പരിരക്ഷ ലഭിക്കും.
മൂന്ന് വർഷത്തേക്കും ഒരു വർഷത്തേക്കും ഉരുക്കളെ ഇൻഷുർ ചെയ്യാം. ജനറൽ വിഭാഗത്തിലും പട്ടികജാതി-വർഗ വിഭാഗത്തിലുമുള്ള കർഷകർക്ക് ഗുണഭോക്താക്കളാകാം. രണ്ടുമുതൽ 10 വയസ്സുവരെ പ്രായമുള്ള, പ്രതിദിനം ഏഴ് ലിറ്റർ പാൽ ഉൽപാദന ശേഷിയുള്ള പശു-എരുമകളെയും ഏഴുമാസം ഗർഭിണികളായ കിടാരികളെയും ഏഴുമാസം ഗർഭാവസ്ഥയിൽ കറവ വറ്റിയ പശുക്കളെയും ഉൾപ്പെടുത്താം. 65,000 രൂപ മതിപ്പ് വില വരുന്ന ഉരുവിന് ജനറൽ വിഭാഗത്തിന് 1,356 രൂപയും എസ്.സി-എസ്.ടി വിഭാഗത്തിന് 774 രൂപയാണ് ഗുണഭോക്തൃ വിഹിതം. മൂന്നുവർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3,319 രൂപയും എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് 1,892 രൂപയുമാണ് കർഷക വിഹിതം. പദ്ധതിയുടെ സബ്സിഡിയിൽ 1456 രൂപ സർക്കാർ വിഹിതവും 100 രൂപ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് വിഹിതവുമാണ്. 100 രൂപ പ്രീമിയത്തിൽ കർഷകന് അഞ്ചുലക്ഷം രൂപയുടെ അപകട ഇഷുറൻസ് പരിരക്ഷ ലഭിക്കും.
ജില്ലയിലെ 3,730 ഉരുക്കൾക്കും അവരുടെ ഉടമസ്ഥർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അംഗമാകാൻ താൽപര്യമുള്ളവർ ഉടൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മൃഗശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. അജിത് ബാബുവും ജില്ല ഇൻഷുറൻസ് നോഡൽ ഓഫിസർ ഡോ. കെ.ആർ. അജയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.