ചാലക്കുടി: ചാലക്കുടിയിലും സമീപ പ്രദേശങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാൻ 220 കെ.വി സബ്സ്റ്റേഷൻ 11ന് വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഇതോടെ പരിയാരം, വെള്ളിക്കുളങ്ങര, കൊടകര, ആളൂർ, കൊരട്ടി, മാള, കൊടുങ്ങല്ലൂർ, കറുകുറ്റി, അങ്കമാലി കുറുമശ്ശേരി മുതലായ സബ് സ്റ്റേഷനുകളിൽ വൈദ്യുതി 24 മണിക്കൂറും ഉറപ്പാക്കാൻ കഴിയും. കെ.എസ്.ഇ.ബിയുടെ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിലൂടെയാണ് ഇത് പൂർത്തീകരിച്ചത്. 2018 ഡിസംബർ 18ന് നിർമാണം തുടങ്ങിയ സബ്സ്റ്റേഷൻ രണ്ടുവർഷ കാലാവധിക്കുള്ളിൽതന്നെ പൂർത്തിയാക്കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ഈ സബ് സ്റ്റേഷൻ. നിർമാണപ്രവൃത്തി ഏറ്റെടുത്ത് നടത്തിയത് സീമെൻസ് ലിമിറ്റഡ് കമ്പനിയാണ്. നിലവിലുള്ള ലോവർ പെരിയാർ- മാടക്കത്തറ 220 കെ.വി പ്രസരണ ലൈനിൽനിന്ന് ലൈൻ ഒൗട്ട് സംവിധാനത്തിലാണ് 220 കെ.വി. വൈദ്യുതി ചാലക്കുടിയിൽ എത്തിക്കുന്നത്. ഇതിനായി കൊന്നക്കുഴി മുതൽ ചാലക്കുടി വരെ 11.12 കി.മി. 220/110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് പ്രസരണലൈൻ പുതുതായി കെ.എസ്.ഇ.ബി നിർമിച്ചു. പ്രസരണ ലൈനിൻെറ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിച്ചത് ലാർസൺ ആൻഡ് ടൂബ ലിമിറ്റഡ് കമ്പനിയാണ്. 1950ൽ 66 കെ.വി വോൾട്ടേജിൽ 152 എം.വി.എ സ്ഥാപിത ശേഷിയിൽ പ്രവർത്തനമാരംഭിച്ച ചാലക്കുടി സബ് സ്റ്റേഷൻ, ഇപ്പോൾ 220 കെ.വി വോൾട്ടേജിൽ 307 എം.വി.എ സ്ഥാപിത ശേഷിയിൽ എത്തിനിൽക്കുന്നുവെന്നത് ഈ രംഗത്തെ മുന്നേറ്റമാണ്. ചാലക്കുടി സബ്സ്റ്റേഷൻ, അനുബന്ധ പ്രസരണലൈൻ, കേബിൾ പാക്കേജ് മുതലായ പ്രവൃത്തികൾക്ക് 75.87 കോടി രൂപയാണ് മുതൽമുടക്ക്. മൊത്തം 220 കെ.വി വോൾട്ടേജിൽ സമ്പൂർണ ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സബ്സ്റ്റേഷൻ എന്ന് പ്രത്യേകതയും ചാലക്കുടി സബ്സ്റ്റേഷന് അവകാശപ്പെടാം. നിലവിലുള്ള പൊരിങ്ങൽകുത്ത് പി.എൽ.ബി.ഇ ഷോളയാർ, ഇടമലയാർ എന്നീ ഉൽപാദന നിലയങ്ങൾക്ക് പുറമെ, 400 കെ.വി മാടക്കത്തറ സബ്സ്റ്റേഷൻ, ലോവർ പെരിയാർ ജനറേറ്റിങ് സ്റ്റേഷൻ മുതലായ മേജർ ഗ്രിഡ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നത് ചാലക്കുടി സബ് സ്റ്റേഷന് ഏറെ ഗുണകരമാണ്. ഒാട്ടേറ പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചതിനാലാണ് ഈ പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചതെന്ന് വാർത്ത സമ്മേളനത്തിൽ ബി.ഡി. ദേവസി എം.എൽ.എ പറഞ്ഞു. ബിജുമോൻ, എക്സിക്യൂട്ടിവ് എൻജിനീയർ ഷിബു, ഇ.കെ. തിലകൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.