ചാലക്കുടി: ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന ദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. മലയോര മേഖലയായ കോടശേരി പഞ്ചായത്തിലെ രണ്ടുകൈ, വാരാംകുഴി, മരുത് കുഴി, വെട്ടിക്കുഴി, കോർമല, വീരഞ്ചിറ, ചൂളക്കാട്, ചായ്പൻകുഴി, പീലാർമുഴി, ചെമ്പൻകുന്ന് എന്നിവിടങ്ങളിലാണ് വന്യമൃഗ ഭീഷണി വർധിച്ചത്. ജീവനും സ്വത്തിനും ഭീഷണി വർധിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. തെങ്ങ്, കവുങ്ങ്, വാഴ, ജാതി മുതലായ വിളകൾ ഇവ നശിപ്പിക്കുന്നതുമൂലം കർഷകർ ദുരിതത്തിലാണ്. കാട്ടാന, പന്നി, മാനുകൾ തുടങ്ങിയവ നടീൽ വസ്തുക്കൾ നശിപ്പിക്കുന്നു. മലയണ്ണാനും കുരങ്ങനും വരുത്തുന്ന കൃഷി നാശം വേറെയും. ഹാങ്ങിങ്, ഫെൻസിങ് മുതലായവ സ്ഥാപിച്ച് മൃഗശല്യം നിയന്ത്രിക്കണം. വനാതിർത്തിയിൽ കാട്ടാനകൾ മറിച്ചിട്ട മരങ്ങൾ മുറിച്ചുമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗ ഭീഷണിക്കെതിരെ കോടശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചായ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സനീഷ് കുമാർ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോടശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. ആന്റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, മെംബർ കെ.പി. ജയിംസ്, കർഷക കോൺഗ്രസ് ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് എം.ഡി. വർഗീസ്, വാർഡ് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ജോസ്, മണ്ഡലം സെക്രട്ടറിമാരായ റിൻസൺ മണവാളൻ, ടി.എൽ. ദേവസി എന്നിവർ സംസാരിച്ചു. TCMChdy - 2 വന്യമൃഗശല്യത്തിനെതിരെ ചായ്പൻകുഴി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.