മതിൽക്കാഴ്ചകളിൽ കാണാം, ഖസാക്കിന്‍റെ ഇതിഹാസവും ആടുജീവിതവും കരുണയും...

ഗ്രന്ഥശാല പ്രവർത്തകൻ ജയൻ അവണൂരിന്‍റെ വീട്ടുമതിലിലാണ് പുസ്തകക്കാഴ്ചകൾ തൃശൂർ: തൃശൂർ അവണൂരിലൂടെ യാത്ര ചെയ്താൽ കാണാം, വായനക്കാർ നെഞ്ചേറ്റിയ ഖസാക്കിന്‍റെ ഇതിഹാസവും ആടുജീവിതവും കുമാരനാശാന്‍റെ കരുണയും. വാഹനയാത്രക്കിടെ 'പിന്നാക്കം പായുന്ന' മതിലുകളിലൊന്നിൽ ഹൃദയം കവർന്ന രചനകളുടെ കാഴ്ചകൾ വായനയെ വീണ്ടെടുക്കും. ഏതോ വായനശാലയുടെയോ സാംസ്കാരിക സ്ഥാപനത്തിന്‍റെയോ മതിലാവും ഇതെന്ന് ആദ്യം സംശയിക്കും. എന്നാൽ, ഗ്രന്ഥശാല പ്രവർത്തകൻ ജയൻ അവണൂരിന്‍റെ വീട്ടുമതിലാണ് 'താരം'. കൊടകര കേന്ദ്ര ഗ്രന്ഥശാലയെ രാജ്യാന്തര പ്രശസ്തമാക്കിയാണ് ജയൻ അവണൂർ ലൈബ്രേറിയൻ പദവിയിൽനിന്ന്​ കഴിഞ്ഞവർഷം വിരമിച്ചത്. വീടിന്‍റെ മതിൽ വെറുതെ വെള്ളയടിച്ചിടാതെ പ്രത്യേകമായെന്തെങ്കിലും ചെയ്യണമെന്നായിരുന്നു ജയൻ സുഹൃത്തും പെയിൻററുമായ സജീവനോട് പറഞ്ഞത്. വർണങ്ങൾ ചാലിച്ച ബ്രഷുകളാൽ സജീവന്‍റെ മാന്ത്രിക വിരലുകൾ ചലിച്ചപ്പോൾ മതിൽ സർഗാത്മക കാഴ്ചയായി മാറി. ഖസാക്കിന്‍റെ ഇതിഹാസവും ആടുജീവിതവും കരുണയും രണ്ടാമൂഴവുമൊക്കെ മതിലിൽ ഇതൾ വിരിഞ്ഞു. തുലികയും പുസ്തകങ്ങളും വായനാസങ്കൽപങ്ങളും നിറച്ചാർത്തണിഞ്ഞ കാഴ്ചയായി. വീട്ടുമതിലിലെ കാഴ്ചകൾ സമൂഹമാധ്യമത്തിൽ ജയൻ പങ്കുവെച്ചപ്പോൾ, ഒരു മുൻ ലൈബ്രേറിയന്‍റെ വീട്ടുമതിൽ ഇങ്ങനെയാവാതെ തരമില്ലല്ലോയെന്ന അടിക്കുറിപ്പോടെ സ്വന്തം പേജിലേക്ക് ഷെയർ ചെയ്ത് എഴുത്തുകാരൻ ബെന്യാമിൻ അഭിനന്ദനമറിയിച്ചു. അവണൂരിലെ പ്രതിഭ സാംസ്കാരിക സംഘടനയുടെയടക്കം പ്രവർത്തനങ്ങളിലാണ് ജയൻ അവണൂർ. ഇതോടൊപ്പം എഴുത്തിനും വായനക്കും അവധിയില്ല. tcg_chr2- ജയൻ അവണൂരിന്‍റെ വീട്ടുമതിലിലെ ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.