ഇൻഡോർ സ്റ്റേഡിയം പൂട്ടിയിട്ടതിന് ചെയർമാൻ മാപ്പ് പറയണം - എൽ.ഡി.എഫ്

ഇൻഡോർ സ്റ്റേഡിയം പൂട്ടിയിട്ടതിന് ചെയർമാൻ മാപ്പുപറയണം -എൽ.ഡി.എഫ് ചാലക്കുടി: പത്തുകോടിയോളം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച ഇൻഡോർ സ്റ്റേഡിയം ഒന്നരവർഷത്തോളം തുറന്നുകൊടുക്കാതെ പൂട്ടിയിട്ടതിന് ചാലക്കുടി നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിലാണ് നഗരമധ്യത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം പൂർത്തീകരിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, അതിനുള്ളിൽ കാലെടുത്തുവെക്കുക പോലും ചെയ്യാതെ ചെയർമാൻ ജനങ്ങളെ തെറ്റിധരിപ്പിക്കുകയും വാസ്തവ വിരുദ്ധ കാര്യങ്ങൾ പരത്തുകയും ചെയ്തു. എന്ത് പുതിയ നിർമാണമാണ് നഗരസഭ അതിനുള്ളിൽ ചെയ്തതെന്ന് വ്യക്തമാക്കണം. സമര പരിപാടികളുമായി എൽ.ഡി.എഫ് രംഗത്തെത്തിയപ്പോഴാണ് ഗത്യന്തരമില്ലാതെ ചെയർമാൻ സ്റ്റേഡിയം ഏറ്റെടുത്തത്. പുതുതായി ഒന്നും നഗരസഭ അവിടെ ചെയ്തിട്ടില്ല. എല്ലാം വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രമാണ് ചെയർമാന്‍റേത്. കലാഭവൻ മണി സ്മാരക പാർക്ക്, നോർത്ത് ബസ് സ്റ്റാൻഡ് എന്നിവയുടെ ഈ നിലപാടാണ് കാര്യത്തിലും ചെയർമാൻ സ്വീകരിച്ചത്. നഗരസഭ ടൗൺഹാൾ നിർമാണം പൂർത്തിയായി കിടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. ഈ വിഷയത്തിലും പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വാർത്തസമ്മേളനത്തിൽ നഗരസഭ അംഗങ്ങളായ സി.എസ്. സുരേഷ്, ബിജി സദാനന്ദൻ, വി.ജെ. ജോജി, ഷൈജ സുനിൽ, കെ.എസ്. സുനോജ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.