പന്നിയങ്കര ടോൾ പ്ലാസയിൽ അമിത നിരക്കെന്ന്​ ടോറസ് ലോറി ഉടമകൾ

15 ദിവസത്തിനകം ഇളവിൽ തീരുമാനമെടുക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; സമരം പിൻവലിച്ചു തൃശൂർ: ദേശീയപാത 544 പന്നിയങ്കര ടോൾ പ്ലാസയിൽ ഒരു ദിവസത്തെ ഓരോ ട്രിപ്പിനും അന്യായമായി പണം ഈടാക്കുന്നുവെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ടോറസ് ലോറി ഉടമകൾ. അന്യായമായ ടോൾ പിരിവിനെതിരെ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടർന്ന് മാർച്ചിൽ അടിയന്തരമായി തീർക്കേണ്ട ജോലികളും എറണാകുളത്തെ ചെല്ലാനം കടൽഭിത്തി നിർമാണം ഉൾപ്പടെയുള്ള പ്രവൃത്തികളും സ്തംഭിച്ചതായി കേരള ടോറസ് ടിപ്പർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. ആന്റണി പറഞ്ഞു. തമിഴ്നാട്ടിൽ നിന്നാണ് കരിങ്കൽ ഉത്പന്നങ്ങൾ കേരളത്തിലേക്കു കൊണ്ടുവരുന്നത്. തമിഴ്നാട്-140, വാളയാർ-525, പന്നിയങ്കര-665, പാലിയേക്കര-665, അരൂർകുറ്റി-335 ടോള്‍ പ്ലാസകൾ പിന്നിട്ട് ഒരു ടോറസ് ടിപ്പർ എറണാകുളത്ത് എത്താൻ 2330 രൂപ നൽകണം. പാലിയേക്കര ടോൾ പ്ലാസയിൽ ഒരിക്കൽ ടോള്‍ നൽകിയാൽ 24 മണിക്കൂറിനകം എത്ര ട്രിപ്പ് വരെയും നടത്താമെന്നിരിക്കെ ഒരു ട്രിപ്പിന് 650 രൂപയാണ് പന്നിയങ്കരയിൽ ഈടാക്കുന്നത്. ഇങ്ങനെ നാല്​ ട്രിപ്പിന് ഒരു ദിവസം 2600 രൂപ ടോള്‍ ഇനത്തിൽ മാത്രം ചെലവുവരും. ഇന്ത്യയിൽ ഒരിടത്തും ഇങ്ങനെയൊരു നിയമം ഇല്ലെന്നിരിക്കെ, ബാക്കി ടോൾ പ്ലാസകളിലേതു പോലെ ഒരു ദിവസം ഒറ്റത്തവണ സംഖ്യ ഈടാക്കി വാഹനങ്ങൾ കടത്തിവിടാൻ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന രക്ഷാധികാരി ബിന്നി ഇമ്മട്ടി, ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ, ജില്ല സെക്രട്ടറി സി.പി. ജെയ്സൺ എന്നിവർ ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയെ തുടർന്ന് ടോറസ് ഉടമകൾ സമരം താൽക്കാലികമായി പിൻവലിച്ചു. 15 ദിവസത്തിനുള്ളിൽ ടോൾ ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അതുവരേക്ക് ടോൾ നൽകുമെന്നും ഉടമകൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.