സ്ഥാപന വിവരങ്ങൾ പരസ്യപ്പെടുത്താൻ വിവരാവകാശ കമീഷനും മടി

വിവരാവകാശ കമീഷണർമാരുടെ ശമ്പളം മൂന്ന് ലക്ഷത്തിലേറെ പി.പി. പ്രശാന്ത് തൃശൂർ: പൊതുഅധികാരികൾ സ്വന്തം സ്ഥാപനവിവരങ്ങൾ പ്രതിവർഷം വെളിപ്പെടുത്തണമെന്ന വിവരാവകാശ നിയമത്തിലെ സുപ്രധാന നിർദേശത്തിന് സംസ്ഥാന വിവരാവകാശ കമീഷനിൽനിന്നുതന്നെ അവഗണന. ഇക്കാര്യം പരാമർശിക്കുന്ന വിവരാവകാശ നിയമം സെക്ഷൻ നാല് (ഒന്ന്) ബി പ്രകാരമുള്ള വിവരങ്ങൾ ചോദിച്ച അപേക്ഷകന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അവ നൽകിയില്ല. പകരം ഈ സെക്ഷൻ സംബന്ധിച്ച നിയമത്തിലെ നിബന്ധനകളാണ് നൽകിയത്. കുറ്റിപ്പുറം ലോ കോളജിലെ നിയമ വിദ്യാർഥി വി. മുഹമ്മദ് സുഹൈലിന്‍റെ വിവരാവകാശ മറുപടിയിലാണ് സംസ്ഥാന വിവരാവകാശ കമീഷൻ ഇത്തരത്തിൽ മറുപടി നൽകിയത്. സെക്ഷൻ നാല് പ്രകാരം സർക്കാർ ഓഫിസുകളിലെ പൊതുഅധികാരി ചുമതല, ജീവനക്കാരുടെ എണ്ണം, ബജറ്റ് ഫണ്ട്, പദ്ധതികൾ, വരുമാനം, ചെലവ് തുടങ്ങിയവ സ്വയം പരസ്യപ്പെടുത്തണം. സർക്കാർ വകുപ്പുകൾ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വിമുഖത കാണിക്കുന്നെന്ന പരാതി വ്യാപകമാണ്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേസുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമീഷനിൽ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന ചോദ്യം ചോദിച്ചതെന്ന് മുഹമ്മദ് സുഹൈൽ പറഞ്ഞു. മുഖ്യ വിവരാവകാശ കമീഷർ ഡോ. ബിശ്വാസ് മേത്തയുടെ ശമ്പളം 1.878 ലക്ഷം രൂപയാണെങ്കിലും മറ്റ് അലവൻസുകളടക്കം 2.13 ലക്ഷം രൂപയാണ് കൈപ്പറ്റുന്നതെന്ന് രേഖയിലുണ്ട്. ചീഫ് സെക്രട്ടറിയായി വിരമിച്ച ഉടനെയായിരുന്നു ബിശ്വാസ് മേത്തയുടെ നിയമനം. വിവരാവകാശ കമീഷണറായ ഡോ. കെ.എൽ. വിവേകാനന്ദൻ ശമ്പളവും മറ്റ് അലവൻസുകളടക്കം മൂന്നുലക്ഷം രൂപയാണ് പ്രതിമാസം വാങ്ങുന്നത്. മറ്റൊരു വിവരാവകാശ കമീഷണറായ കെ.വി. സുധാകരന്‍റെ ശമ്പളം തന്നെ 3,35,250 രൂപയുണ്ട്. മറ്റ് അലവൻസുകളടക്കം മൂന്നര ലക്ഷം രൂപയാണ് ഇദ്ദേഹം കൈപ്പറ്റുന്നത്. വിവരാവകാശ കമീഷണർമാരായ പി.ആർ. ശ്രീലത 2,71,715 രൂപയും അഡ്വ. എച്ച്. രാജീവൻ 3,35,250 രൂപയും പ്രതിമാസം കൈപ്പറ്റുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.