ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊല: ഒളിവിലായിരുന്ന പ്രതി ചാലക്കുടിയിൽ പിടിയിൽ

ചാലക്കുടി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടിയിലെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കാവൽക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഏഴാം പ്രതി ചാലക്കുടിയിൽ പിടിയിൽ. ആളൂർ സ്വദേശി തുമ്പരത്തുകുടി ഉദയൻ എന്ന ഉദയകുമാറിനെയാണ് (49) ചാലക്കുടി പൊലീസ് പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറിയത്. ഈ കേസിൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. 2017 ഏപ്രിലിലാണ് കോടനാട് എസ്റ്റേറ്റിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം കാവൽക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ പ്രതികളായ വയനാട്, തൃശൂർ സ്വദേശികളെ പിടികൂടിയിരുന്നു. കേസിൽ വിസ്താരം തുടങ്ങി തീർപ്പുകൽപിക്കാനിരിക്കെയാണ് പ്രതികൾ ഒളിവിൽ പോയത്. ഇവരെ പിടികൂടാൻ കോയമ്പത്തൂർ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ ശ്രമിക്കവെയാണ് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിൻെറ നിർദേശ പ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഉദയകുമാറിനെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ജിനുമോൻ തച്ചേത്ത്, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ജിബി പി. ബാലൻ എന്നിവരടങ്ങിയ സംഘമാണ് ഉദയനെ പിടികൂടിയത്. തുടർന്ന് തമിഴ്നാട് പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.