പന്തളം: വീട്ടുമുറ്റം ഉയർത്താനായി ഇറക്കിയ മണ്ണിൽ തലയോട്ടി കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഹരിപ്പാട് വെട്ടുവേനി ബീന നിവാസിൽ സി. ബിജുവിന്റെ വീട്ടിലാണ് നികത്താനായി കൊണ്ടുവന്ന മണ്ണിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. പന്തളത്ത് കടക്കാട് എന്ന സ്ഥലത്ത് നിന്നുമാണ് മണ്ണ് കൊണ്ടുവന്നത്.
കടക്കാട് സ്വദേശിയായ രാധാകൃഷ്ണൻ എന്ന ആളുടെ കുടുംബത്തോട് ചേർന്നുള്ള സ്ഥലത്തുനിന്നാണ് മണ്ണെടുത്തത്. കഴിഞ്ഞ 20നാണ് ബിജുവിന്റെ വീട്ടിലേക്ക് വാഹനത്തിൽ മണ്ണ് കൊണ്ടിട്ടത്. കടക്കാട് സ്വദേശിയുടെ കുടുംബത്തോട് ചേർന്ന് ആളുകളെ അടക്കം ചെയ്തിരുന്ന സ്ഥലത്തുനിന്നാണ് മണ്ണെടുത്തതെന്ന് ഉടമസ്ഥൻ പറയുന്നു. മുമ്പ് അടക്കം ചെയ്ത ഏതോ ഒരാളുടെ തലയോട്ടിയാണ് എന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ബിജുവിന്റെ വീട്ടിലേക്ക് വാഷിങ് മെഷീൻ നന്നാക്കാൻ എത്തിയ ജീവനക്കാരനാണ് ശക്തമായ മഴയിൽ മണ്ണിൽ തലയോട്ടി തെളിഞ്ഞു നിൽക്കുന്നത് ആദ്യം കണ്ടത്.
തുടർന്ന് വീട്ടുകാരെ അറിയിക്കുകയും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി. വിദഗ്ധ പരിശോധന നടത്താനായി തലയോട്ടി സംഘം കൊണ്ടുപോയി. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.