കോഴഞ്ചേരി സെന്റ് തോമസ് കോളജ്
കോഴഞ്ചേരി: മധ്യതിരുവിതാംകൂറിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഉണർവേകിയ സെന്റ് തോമസ് കോളജ് സപ്തതി നിറവിൽ. ഒരുവർഷം നീളുന്ന ആഘോഷങ്ങള്‍ 14ന് തുടക്കമാകും. ഡോ. യൂഹാനോന്‍ മാര്‍ത്തോമ മെത്രാപ്പോലീത്ത കുറുംന്തോട്ടിക്കല്‍, കെ.ടി. തോമസ് കശ്ശീശ എന്നിവരുടെ നേതൃത്വത്തില്‍ 1953ലാണ് കോളജ് സ്ഥാപിച്ചത്. നാക് എ ഗ്രേഡ് അക്രഡിറ്റേഷനോടെ പ്രവർത്തിക്കുന്ന കോളജില്‍ 15 ബിരുദ കോഴ്സുകളും 10 ബിരുദാനന്തര കോഴ്സുകളും അഞ്ച് റിസർച് വകുപ്പുകളുമുണ്ട്.
രാജ്യസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ പ്രഫ. പി.ജെ. കുര്യൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, സംസ്ഥാന മുൻ പോസ്റ്റ് മാസ്റ്റർ ജനറൽ എം. തോമസ് വർഗീസ്, അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ അന്തരിച്ച ഉദയകുമാർ, കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ. സുരേഷ്, ഹൈകോടതി ജസ്റ്റിസ് പി.ഡി. രാജൻ, മുതിർന്ന മാധ്യമപ്രവർത്തകൻ എ.ജെ. ഫിലിപ്, നബാർഡ്-നാബ്ഫിൻസ് ഡയറക്ടർ ജിജി മാമ്മൻ, സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് മലയിൽ സാബു കോശി ചെറിയാൻ, മൂത്തുറ്റ് ഗ്രൂപ് ചെയര്‍മാന്‍ ജോര്‍ജ് അലക്സാണ്ടര്‍ തുടങ്ങിയവർ കലാലയത്തിന്‍റെ സംഭാവനകളാണ്.
മുതിര്‍ന്ന രസതന്ത്ര ഗവേഷണ ബിരുദധാരി പ്രഫ. ഡോ. പി.വി. ബേബികുട്ടി കോളജിലെ അധ്യാപകനായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിൽ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ഡിജികോള്‍' പദ്ധതിക്കായി തെരഞ്ഞെടുത്ത ആദ്യത്തെ പത്തിൽ ഈ കോളജും ഉള്‍പ്പെട്ടിട്ടുണ്ട്. എൻ.എസ്.എസ് യൂനിറ്റ് പ്രവർത്തനമികവിനുള്ള സർവകലാശാല പുരസ്‌കാരം നേടിയിട്ടുണ്ട്.
എൻ.സി.സി അംഗങ്ങൾ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തിട്ടുണ്ട്. കോളജിന്റെ എക്സ്റ്റൻഷൻ പ്രവർത്തന ഭാഗമായി പ്രവർത്തിക്കുന്ന ആർദ്രം സെല്ലിന്റെ നേതൃത്വത്തിൽ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുമുണ്ട്. പ്രളയം, കവളപ്പാറ ദുരന്തമുഖത്തും കോളജ് വിവിധ സഹായമെത്തിക്കുന്നതിൽ ഇടപെട്ടു. 70ാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീളുന്ന ആഘോഷങ്ങളും അഞ്ച് വർഷംകൊണ്ട് പൂർത്തീകരിക്കേണ്ട പദ്ധതികളുമാണ് വിഭാവനം ചെയ്യുന്നത്.
കോളജില്‍ 1800 വിദ്യാർഥികളും 116 അധ്യാപകരും 40 അനധ്യാപകരുമുണ്ട്. ബിരുദ, ബിരുദാനന്തര ഗവേഷണ വിഭാഗങ്ങളിലായി 30 കോഴ്സുകളും നടത്തപ്പെടുന്നു.ബുധനാഴ്ച രാവിലെ 10ന് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഡോ. എബ്രഹാം മാര്‍ പൗലോസ് അധ്യക്ഷത വഹിക്കും. സാമൂഹികപ്രവർത്തക ദയാബായി, ആന്റോ ആന്റണി എം.പി, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ഡോ. എബ്രഹാം മാർ പൗലോസ് പ്രസിഡന്റായും പ്രിൻസിപ്പൽ ഡോ. റോയ് ജോർജ് സെക്രട്ടറിയായും എബിന്‍ തോമസ് കൈതവന ട്രഷററായും ഡോ. ലിബൂസ് ജേക്കബ് എബ്രഹാം, ലഫ്. ഷാജു കെ. ജോൺ എന്നിവർ ജനറൽ കൺവീനർമായുമുള്ള നൂറംഗ കമ്മിറ്റിയാണ് സപ്തതി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.