പന്തളം നഗരസഭ പരിസരത്തെ അനധികൃത കെട്ടിടങ്ങൾ നഗരസഭാധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റുന്നു
പന്തളം: രണ്ടാം ദിവസവും പന്തളം നഗരസഭ പരിസരത്തെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് തുടർന്നു. പന്തളം പബ്ലിക് മാർക്കറ്റിലെ വഴിയിലേക്ക് ഉണ്ടായിരുന്ന അനധികൃത കെട്ടിടങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ നഗരസഭ അധികൃതർ പൊലീസ് സംരക്ഷണത്തിൽ പൊളിച്ചുമാറ്റിയിരുന്നു. ചൊവ്വാഴ്ചയും ഈ പ്രദേശത്തെ പൊളിച്ചുമാറ്റൽ നടപടികൾ പുരോഗമിക്കുകയാണ്. തുടക്കത്തിൽ ഉടമകൾ എതിർപ്പുമായി രംഗത്ത് എത്തിയെങ്കിലും അനധികൃത കെട്ടിട നിർമ്മാണം പൂർണമായും പൊളിച്ചുമാറ്റും എന്ന് നഗരസഭ നിലപാട് സ്വീകരിച്ചതോടെ എതിർപ്പുമായി എത്തിയവർ പിന്മാറി.
നഗരത്തിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇരുനിലക്കെട്ടിടത്തിനോട് ചേർന്ന അനധികൃത നിർമാണം നഗരസഭയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതലാണ് പൊളിച്ചു തുടങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും തൊഴിലാളികളുടെ സഹായത്തോടെയുമായിരുന്നു ജോലികൾ രണ്ടാം ദിവസവും പുനരാരംഭിച്ചത്. കെ.എസ്.ആർ.ടി.സി റോഡിലാണ് മുമ്പ് സി.പി.എം ഓഫിസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം. ഇതിന്റെ പിൻഭാഗം മാലിന്യശേഖരണ യൂനിറ്റിലേക്കുള്ള ഉപറോഡരികിലാണ്. ഈ ഭാഗത്താണ് രണ്ട് വർഷം മുമ്പ് കെട്ടിടത്തിന് സമാന്തരമായി നിർമാണം തുടങ്ങിയത്. അന്നുതന്നെ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, നഗരസഭാ വസ്തുക്കളുടെ അതിർത്തിനിർണയത്തിന്റെ ഭാഗമായി സർവേ നടത്തിയപ്പോൾ കൈയേറ്റം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ആരംഭിച്ചത്.
നഗരസഭയുടെ പരിസരത്തും മറ്റു പ്രദേശങ്ങളിലുമായി അനധികൃത കെട്ടിട നിർമാണം വ്യാപകമാണ്. പന്തളത്തെ അനധികൃത കെട്ടിട നിർമാണം നേരത്തെ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.നടപ്പാതകളിലെ ഉൾപ്പെടെ കൈയേറ്റങ്ങൾ നഗരത്തിൽ വേറെയുമുണ്ട്. കുരമ്പാല, മെഡിക്കൽ മിഷൻ, കടക്കാട്, മുട്ടാർ മേഖലകളിൽ വ്യാപകമായി സ്വകാര്യ വ്യക്തികൾ സർക്കാർ ഭൂമി കൈയടക്കി കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഇവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് 'മാധ്യമ'ത്തോട് പറഞ്ഞു. പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ സ്വകാര്യ വ്യക്തികൾ കൈയേറി ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നത് അനുവദിക്കില്ലെന്നും നഗരസഭാ പരിധിയിലുള്ള എല്ലാ അനധികൃത കെട്ടിടങ്ങളും താലൂക്ക് സർവേയർ അളന്നുതിട്ടപ്പെടുത്തുന്ന ക്രമത്തിൽ പൊളിച്ചുമാറ്റുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.