കോഴഞ്ചേരി: ചെങ്ങന്നൂർ-പമ്പാ ആകാശ റെയിൽപാതയുടെ നിർമാണം ജനവാസ മേഖലകളെ ഒഴിവാക്കി നദീതീരങ്ങളിലൂടെ നടപ്പാക്കണമെന്ന് കോഴഞ്ചേരി പഞ്ചായത്ത് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ-പമ്പാ ആകാശ റെയിൽപാതയുടെ നിർമാണം ആദ്യം കേന്ദ്ര സർക്കാർ നിശ്ചയിച്ചപോലെ പമ്പാനദീതീരത്തുകൂടി തന്നെ കടന്നുപോകണം.
നിലവിൽ കോഴഞ്ചേരി പഞ്ചായത്തിൽതന്നെ വിവിധയിടങ്ങളിൽ നിരവധി വീടിന് സമീപം മണ്ണ് പരിശോധന നടന്നിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് ഗ്രാമപഞ്ചായത്തുകളെ അറിയിക്കാതെ കലക്ടർ നടത്തുന്ന പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും പഞ്ചായത്ത് വ്യക്തമാക്കി. ജനങ്ങളുടെ വീടും സ്വത്തും നഷ്ടപ്പെടാത്ത രീതിയിൽ വികസനം നടപ്പാക്കണം.
ജനവാസ മേഖലകളിലൂടെ റെയിൽപാത കടന്നുപോകുന്നത് സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ കോഴഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ശനിയാഴ്ച പ്രസിഡന്റ് റോയി ഫിലിപ്പിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ് ചെയര്‍മാനായും സ്ഥിരംസമിതി അധ്യക്ഷനായ ബിജോ പി. മാത്യു വൈസ് ചെയർമാനായും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
മിനി സുരേഷ്, ബിജിലി പി. ഈശോ, സാലി ഫിലിപ്, ഗീതു മുരളി, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റോയ്സൺ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാം മോഹൻ, കുര്യൻ മടയ്ക്കൽ, മാത്യൂസ് ജോർജ്, ബാബു വടക്കേൽ തുടങ്ങിയവരും ആക്ഷൻ കൗൺസിലിന് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.