ജോർജ് മാത്യു
പത്തനംതിട്ട: സോളാർ ബാറ്ററികൾ മോഷ്ടിച്ച പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെച്ചൂച്ചിറ ചേത്തക്കൽ കൂത്താട്ടുകുളം, കാവും മുക്കത്ത് വീട്ടിൽ ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യു (36) വിനെയാണ് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് അരുൺ കുമാർ ആർ.സി രണ്ട് വർഷത്തെ തടവിനും 25000 രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ചത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കുംഭിത്തോട് പട്ടിക ജാതി കോളനിയിൽ പഞ്ചായത്ത് റോഡിൽ സ്ഥാപിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് വക സോളാർ ലൈറ്റ് സിസ്റ്റത്തിന്റെ പോസ്റ്റിൽ സ്ഥാപിച്ചിരുന്ന 10,000 രൂപയോളം വില വരുന്ന സോളാർ ലൈറ്റിന്റെ ബാറ്ററികൾ 2024 ജൂലൈ 21 ന് രാത്രി മോഷണം പോയിരുന്നു.
സ്ഥലത്തെ വാർഡ് മെമ്പർ സതീഷിന്റെ പരാതിയിൽ വെച്ചൂച്ചിറ പോലീസ് സബ് ഇൻസ്‌പെക്ടർ സായി സേനൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണങ്ങൾ നടത്തി. തുടർന്ന് കൂടുതലായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിക്കുകയും ചെയ്തത് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ആർ. സുരേഷ് ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ബി. അനിൽകുമാർ, സൗമ്യ രഘു എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.