ലൈഫ് മിഷന്‍:​ 3191 വീട്​ പൂർത്തീകരിച്ചു

പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഇതുവരെ 3191 വീട്​ പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണമാണ്. ഇതില്‍ അര്‍ഹരായി കണ്ടെത്തി കരാര്‍ വെച്ചവരില്‍ 2030 ഗുണഭോക്താക്കള്‍ ഇതിനോടകം വീട്​ നിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഇതില്‍ ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയ അര്‍ഹരായ കരാര്‍ വെച്ച ഗുണഭോക്താക്കളില്‍ 616 പേര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ട പട്ടികയിൽ വീണ്ടും ഉൾപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ 545 പേര്‍ വീട്​ നിർമിച്ചതായി ജില്ല കോഓഡിനേറ്റര്‍ എം. വിനീത സോമന്‍ അറിയിച്ചു. --------- ബി.ആര്‍.സിതല പ്രവേശനോത്സവം പത്തനംതിട്ട: പത്തനംതിട്ട ബി.ആര്‍.സിതല പ്രവേശനോത്സവം ഗവ. എല്‍.പി.ജി.എസ് ആനപ്പാറയില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. യൂനിഫോമുകളും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തും മധുരപലഹാരങ്ങളും പായസവും നല്‍കിയുമാണ് കുട്ടികളെ വരവേറ്റത്. നവീകരിച്ച പ്രീ പ്രൈമറി വിഭാഗവും ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷമീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യാതിഥിയായി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സൻ ആമിന ഹൈദരാലി, നഗരസഭ കൗണ്‍സിലര്‍മാരായ എസ്. ഷൈലജ, അനില അനില്‍ കുമാര്‍, സി.കെ. അര്‍ജുനന്‍, ബി.പി.സി എസ്. ശൈലജകുമാരി, പി.ടി.എ പ്രസിഡന്റ് അഡ്വ. മുഹമ്മദ് അന്‍സാരി, പ്രഥമാധ്യാപിക ജസി ഡാനിയേല്‍, ബി.ആര്‍.സി കോഓഡിനേറ്റര്‍ എസ്. സുനില്‍ കുമാര്‍, അധ്യാപിക ജി. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു. ------- സംരംഭകത്വ പരിശീലനം പത്തനംതിട്ട: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് ഫിഷറീസ് ആൻഡ്​ അക്വാകള്‍ചര്‍ വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുത്ത 50 യുവതീയുവാക്കള്‍ക്ക് സ്റ്റൈപൻഡോടുകൂടി ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്നുവരെയും ജൂലൈ നാലു മുതല്‍ 21 വരെയും കളമശ്ശേരി കീഡ് കാമ്പസില്‍ രണ്ടു ബാച്ചുകളിലായി പരിശീലനം നൽകും. താൽപര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒമ്പതിന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0484 2532890 / 2550322 / 9605542061 / 7012376994.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.