കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസിൽ പീഡനശ്രമം; ഡ്രൈവർക്ക് സസ്പെൻഷൻ

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെ സസ്പെൻഡ് ചെയ്തു. പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി എം.ഡിയാണ് നടപടിയെടുത്തത്. കോട്ടയം സ്വദേശിയായ പെൺകുട്ടി കെ.എസ്.ആർ.ടി.സി വിജിലൻസിന് ഇ-മെയിലായാണ് പരാതി നൽകിയത്. 17ന് പത്തനംതിട്ടയിൽനിന്ന് ബംഗളൂരുവിലേക്ക് പോയ ബസിലാണ് സംഭവം. ബംഗളൂരുവിൽ പി.ജി വിദ്യാർഥിനിയാണ് പെൺകുട്ടി. വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയിൽനിന്ന് ബംഗളൂരുവിലേക്ക് പോയ ബസിൽ പുലർച്ച മൂന്നോടെ കൃഷ്ണഗിരിക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്കുനേരെ അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ബംഗളൂരുവിലെത്തിയശേഷം ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. വിജിലൻസ് ഓഫിസർ പരാതി പത്തനംതിട്ട ഡി.ടി.ഒക്ക് കൈമാറിയിരുന്നു. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടില്ല. കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസുകളിൽ ഡ്രൈവർ-കം കണ്ടക്ടർ പോസ്റ്റാണുള്ളത്. രണ്ടുപേരെ നിയമിക്കും. ഇവർ മാറിമാറിയാണ് ജോലിചെയ്യുന്നത്. എന്നാൽ, തനിക്കെതിരെ പെൺകുട്ടി നൽകിയ പരാതി കള്ളമാണെന്ന് ഡ്രൈവർ ഷാജഹാൻ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറയുന്ന സമയത്ത് കോയമ്പത്തൂരിനും കൃഷ്ണഗുഡിക്കുമിടയിൽ താൻ ബസ് ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ഷാജഹാൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.