മിൽമ പ്ലാൻറിലേക്ക് വെള്ളം നൽകുവാനുള്ള തീരുമാനം പിൻവലിക്കണം -കോൺഗ്രസ്

പത്തനംതിട്ട: വള്ളിക്കോട് -കൊടുമൺ ശുദ്ധജലവിതരണ പദ്ധതിയിൽനിന്ന് തട്ട മാമ്മൂട് മിൽമ പ്ലാൻറിലേക്ക് വെള്ളം നൽകുവാനുള്ള പഞ്ചായത്ത് തീരുമാനം സർക്കാർ ഇടപെട്ട് നിർത്തിവെപ്പിക്കണമെന്ന് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന വള്ളിക്കോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബുധനാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. വള്ളിക്കോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ട്രീറ്റ്മൻെറ് പ്ലാൻറിൽനിന്നുമാണ് വള്ളിക്കോട്-കൊടുമൺ എന്നീ രണ്ട് പഞ്ചായത്തുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത്. പമ്പിങ്ങിന് ആവശ്യത്തിന് വെള്ളം ഇല്ലാത്തതുകാരണം ഇപ്പോൾ മൂന്നുദിവസത്തിൽ ഒരിക്കൽ മാത്രമാണ് ജല വിതരണം നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് മിൽമക്ക് വെള്ളം നൽകാൻ ശ്രമിക്കുന്നത്. മുൻ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ഏർപ്പെടുത്തിയ നിരോധനം നീക്കിയാണ് ഇപ്പോൾ രഹസ്യമായി മിൽമക്ക് വെള്ളമെടുക്കുന്നതിനുള്ള അനുമതി പഞ്ചായത്ത് നൽകിയത്. ഈ തീരുമാനം ജനദ്രോഹമാണ്. ഇപ്പോൾ നിത്യേന രണ്ടരലക്ഷം ലിറ്റർ വെള്ളം മിൽമക്ക് വേണ്ടിവരുന്നുണ്ട്. ഇതോടെ നാട്ടുകാർക്ക് ഒട്ടും വെള്ളം കിട്ടാതെ വരുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രഫ. ജി. ജോൺ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ലിസിമോൾ ജോസഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോസമ്മ ബാബുജി, പഞ്ചായത്ത് മെംബർ സുഭാഷ് നടുവിലേതിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.